ചെന്നൈ: ശിക്ഷാ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് കര്‍ണന്‍ തിങ്കളാഴ്ച വീണ്ടും സുപ്രീംകോടതിയെ സമീപിക്കും. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ തീരുമാനം ഉണ്ടാകുന്നതുവരെ ഒളിവില്‍ തുടരാനാണ് കര്‍ണന്റെ തീരുമാനം. കുടുംബാംഗങ്ങളുടെ സാഹയത്തോടെ ചെന്നൈയില്‍ തന്നെയാണ് കര്‍ണന്‍ ഒളിവില്‍ കഴിയുന്നത്.

ജസ്റ്റിസ് സി എസ് കര്‍ണനെ കോടതി അലക്ഷ്യത്തിന് ആറുമാസത്തേക്ക് സുപ്രീംകോടതി ഭരണഘടന ബെഞ്ച് ശിക്ഷിച്ചിട്ട് ഇന്നേക്ക് അഞ്ചാംദിവസമാണ്. ഇതുവരെ കര്‍ണനെ അറസ്റ്റ് ചെയ്യാന്‍ കൊല്‍ക്കത്ത പൊലീസിന് സാധിച്ചിട്ടില്ല. കര്‍ണനെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് എത്തിക്കാന്‍ കൊല്‍ക്കത്ത പൊലീസ് ചെന്നൈയില്‍ എത്തിയിട്ടുണ്ടെങ്കിലും കര്‍ണനെ കണ്ടെത്താനായിട്ടില്ല. കുടുംബാഗംങ്ങളുടെ സഹായത്തോടെ കര്‍ണന്‍ ഒളിവിലാണ്. മാപ്പുപറഞ്ഞെങ്കിലും ജയില്‍ വാസം ഒഴിവാക്കണമെന്ന കര്‍ണന്റെ മക്കളുടെയും കുടുംബാംഗങ്ങളുടെ അഭ്യര്‍ത്ഥന അംഗീകരിച്ചാണ് അഭിഭാഷകര്‍ സുപ്രീംകോടതി എത്തിയ അപേക്ഷ സമര്‍പ്പിച്ചത്. അനുവദിച്ചാല്‍ കര്‍ണന്‍ മാപ്പപേക്ഷിക്കാന്‍ തയ്യാറാണെന്നും അഭിഭാഷകര്‍ ചീഫ് ജസ്റ്റിസ് കോടതിയെ അറിയിച്ചിരുന്നു. പക്ഷെ ഇക്കാര്യത്തില്‍ ഒരു തീരുമാനവും സുപ്രീംകോടതി ഇതുവരെ എടുത്തിട്ടില്ല. കര്‍ണന്റെ കേസ് പരിഗണിച്ച ഏഴംഗ ഭരണഘടന ബെഞ്ച് വേഗം ചേരണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ തീരുമാനം വൈകുകയാണെങ്കില്‍ തിങ്കളാഴ്ച വീണ്ടും കോടതിയെ സമീപിച്ച് കേസ് വേഗം പരിഗണിക്കണമെന്ന് ആവശ്യപ്പെടുമെന്ന് കര്‍ണന്റെ അഭിഭാഷകര്‍ പറഞ്ഞു. കര്‍ണന്റെ അപേക്ഷയില്‍ സുപ്രീംകോടതി തീരുമാനം വൈകുന്നത് കൊല്‍ക്കത്ത പൊലീസിനും ഭീഷണിയാണ്. കര്‍ണനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ കൊല്‍ക്കത്ത പൊലീസിന് കോടതി അലക്ഷ്യ നടപടികള്‍ നേരിടേണ്ടിവരും. എത്രകാലം കര്‍ണന് ഒളിവില്‍ തുടരാനാകും എന്നതും ചോദ്യമാണ്. ഇതിനിടെ തമിഴ്‌നാട് സര്‍ക്കാരിന്റെ സംരക്ഷണയിലാണ് കര്‍ണന്‍ ഒളിവില്‍ കഴിയുന്നതെന്ന ആരോപണങ്ങളും ശക്തമാകുന്നുണ്ട്.