പീഡനത്തിനിരയായ കുട്ടിയെ റെസ്ക്യൂ ഹോമിലേക്ക് മാറ്റി കുട്ടിയെ പീഡിപ്പിച്ച വ്യവസായി മൊയ്തീൻകുട്ടിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
മലപ്പുറം: തീയറ്ററിനകത്ത് 10 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ മൊഴിയെടുക്കുന്നു. പീഡനത്തിനിരയായ കുട്ടിയെ റെസ്ക്യൂ ഹോമിലേക്ക് മാറ്റി. കുട്ടിയെ പീഡിപ്പിച്ച വ്യവസായി മൊയ്തീൻകുട്ടിയെ ഇന്ന് പൊന്നാനി കോടതിയിൽ ഹാജരാക്കും.
തൃത്താലയിലെ പ്രമുഖ വ്യവസായി ആയ മൊയ്തീൻ കുട്ടിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ ദൃശ്യങ്ങളടക്കം പരാതി നൽകിയിട്ടും കേസെടുക്കാനോ പ്രതിയെ പിടികൂടാനോ പൊലീസ് തയ്യാറായിരുന്നില്ല. സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ മാത്രമാണ് അറസ്റ്റുണ്ടായത്.
ഗുരുതരമായ വീഴ്ച വരുത്തിയ ചങ്ങരംകുളം എസ്.ഐ ബേബിയെ അന്വേഷണ വിധേയമായി തൃശൂർ റേഞ്ച് ഐ.ജി.എം.ആർ അജിത്ത് കുമാർ സസ്പെന്റ് ചെയ്തിട്ടുണ്ട്. മലപ്പുറം ഡി.സി.ആർ.ബി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കേസെടുക്കാൻ പൊലീസ് വൈകിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഇന്നലെ ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.
