തൃശൂരില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊന്ന സംഭവം; ആറ് പേര്‍ക്കെതിരെ കേസെടുത്തു
വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിക്ക് ബാറിനു മുന്നില്‍ ബിബിനും മറ്റൊരു സംഘവും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുണ്ടായിരുന്നു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.
തൃശ്ശൂർ: തൃശ്ശൂരിൽ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ച സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂർ എടക്കുളത്ത് വിവാഹ വീട്ടിൽ നിന്ന് മടങ്ങുന്നതിനിടെ മര്‍ദ്ദനമേറ്റ പൊറുത്തിശ്ശേരി സ്വദേശി ബിബിൻ ചന്ദ്രബാബു ആണ് മരിച്ചത്. സംഭവത്തില്‍ എടക്കുളം സ്വദേശികളായ 6 പേർക്കെതിരെ കാട്ടൂർ പൊലീസ് കേസെടുത്തിരിക്കുന്നത്.
വെള്ളിയാഴ്ച രാത്രി പത്തോടെ നടന്ന ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ 32-കാരനായ ബിബിൻ തൃശ്ശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തലക്കേറ്റ പരിക്കാണ് മരണകാരണമായത്. സംഭവം നടന്നയുടൻ സ്ഥലം വിട്ട ആറ് പ്രതികളും ഒളിവിലാണ്. വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിക്ക് ബാറിനു മുന്നില്‍ ബിബിനും മറ്റൊരു സംഘവും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുണ്ടായിരുന്നു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.
ഇരുചക്രവാഹനത്തിലെത്തിയ ബിബിനെ യാതൊരു പ്രകോപനവും കൂടാതെ കുറച്ചു ആളുകള്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങളാണുളളത്. ഇതിന്‍റെ തുടര്‍ച്ചയായാണോ വെള്ളിയാഴ്ച രാത്രി ബിബിനെ ആക്രമിച്ചതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ബിബിനോട് പ്രതികള്‍ക്ക് ഏറെ നാളായി വൈരാഗ്യമുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.