നവജാത ശിശുവിനെ ഉപേക്ഷിച്ചതിന് പിടിയിലായ വ്യാജസിദ്ധനെതിരെ ലൈംഗിക പീഡനത്തിനും കേസ്
ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സ നൽകാമെന്ന വ്യാജേന അത്താഴക്കുന്ന് സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് വ്യാജസിദ്ധൻ ലത്തീഫിനെതിരെ കേസ്. യുവതിയിലുണ്ടായ പെൺകുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ചതിന് ഇയാൾക്കെതിരെ കഴിഞ്ഞ ദിവസം വധശ്രമത്തിന് കേസെടുത്തിരുന്നു.
ചികിത്സക്കെന്ന് പറഞ്ഞ് വീട്ടിലെത്തിയ ലത്തീഫ് നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി പൊലീസിന് മൊഴി നൽകി. ഗർഭിണിയായപ്പോൾ ദിവ്യഗർഭമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. ആശുപത്രിച്ചെലവ് ഉൾപ്പെടെ ലത്തീഫാണ് വഹിച്ചത്. ഈ മാസം പതിനൊന്നിന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ യുവതി പെൺകുഞ്ഞിന് ജന്മം നൽകി. കുഞ്ഞിനെ ലത്തീഫിനെ ഏൽപ്പിച്ച് യുവതി അന്നുതന്നെ വീട്ടിലേക്ക് മടങ്ങിയിരുന്നു. അഴീക്കോട്ടെ ബന്ധുവീട്ടിൽ കുഞ്ഞിനെ ഏൽപ്പിക്കാനുളള ശ്രമം നടക്കാതെ പോയതോടെയാണ് ബോട്ടുജെട്ടിക്ക് സമീപമുളള ഒഴിഞ്ഞ പറന്പിൽ ഉപേക്ഷിച്ച് ലത്തീഫ് കടന്നുകളഞ്ഞത്.
ജ്യോതിഷി ചമഞ്ഞ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കാസർഗോഡുളള ഒരു വ്യവസായിയുടെ ഭാവി പ്രവചിച്ചതിന് ആഢംബര കാർ സമ്മാനമായി കിട്ടിയിട്ടുണ്ടെന്ന് ലത്തീഫ് വെളിപ്പെടുത്തി. വ്യാജസിദ്ധനെതിരെ പരാതിയുമായി കൂടുതൽ പേരെത്തുമെന്നാണ് പൊലീസ് കരുതുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.