കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളോട് താമസം മാറാന്‍ ആവശ്യപ്പെട്ടു
ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട് മഠത്തില്‍ എത്തിച്ച് നാളെ തെളിവെടുക്കും. ഇതിനായി കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളോട് താമസം മാറാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.
കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട് മഠത്തില്‍ എത്തിച്ച് നാളെ തെളിവെടുക്കും. ഇതിനായി കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളോട് താമസം മാറാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.
ഫ്രാങ്കോ മുളയ്ക്കലിനെ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയനാക്കി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പരിശോധന നടത്തിയത്. ഡിഎൻഎ സാമ്പിള്‍ ശേഖരിച്ചു.
കന്യാസ്ത്രീക്കെതിരായ പീഡന പരാതിയില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രണ്ട് ദിവസത്തേക്കാണ് പെലീസ് കസ്റ്റഡിയില്‍ വിട്ടത്. പാല മജിസ്ട്രേറ്റ് കോടതിയാണ് അന്വേഷണസംഘത്തിന്‍റെ അപേക്ഷയില്‍ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡി അനുവദിച്ചത്. മൂന്ന് ദിവസത്തെ കസ്റ്റഡിയായിരുന്നു കോടതിയില്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30ന് വീണ്ടും കോടതിയില്‍ ഹാജരാക്കണം. കുറുവിലങ്ങാട് മഠത്തിലടക്കം ബിഷപ്പിനെ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്.
ബിഷപ്പ് ആവശ്യപ്പെട്ടപ്പോഴെല്ലാം ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ട്. ഏഴ് മണിക്കൂറോളം ജലന്ധറിലും മൂന്ന് ദിവസം തൃപ്പൂണിത്തറയിലും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയതാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. കെട്ടിച്ചമച്ച കേസാണെന്നും തന്‍റെ ഉമിനീരും രക്തവും ബലം പ്രയോഗിച്ച് എടുത്തു എന്നും ഫ്രാങ്കോ മുളയ്ക്കലും കോടതിയില്‍ പറഞ്ഞു.
എന്നാല്‍ വിധിപറയുന്നതിനായി ഉച്ചയ്ക്ക് കോടതി ചേര്‍ന്നയുടന്‍ ഫ്രാങ്കോ മുളയ്ക്കലിനെ തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30വരെ പൊലീസ് കസ്റ്റഡിയില്‍ വിടുന്നുവെന്നും ജാമ്യാപേക്ഷ തള്ളുന്നുവെന്നും കോടതി വ്യക്തമാക്കി. ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് കോടതി പരാമര്‍ശം നടത്തിയില്ല. ഫ്രാങ്കോയെ കോടതിയില്‍ നിന്ന് കുറുവിലങ്ങാട് മഠത്തിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ജൂണ്‍ 17ന് നല്‍കിയ പരാതിയില്‍ 84ാം ദിവസമായ ഇന്നലെയായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.