തിരുവനന്തപുരം: ക്ലിഫ്ഹൗസിന് സമീപം നന്തന്‍കോട് നടന്ന കൂട്ടകൊലപാതകത്തിന്റെ കാരണം കണ്ടെത്താന്‍ പൊലീസ് ബുദ്ധിമുട്ടുന്നു. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനു ശേഷമാണ് കൊലയെന്ന നിഗമനത്തിലാണ് ഒടുവില്‍ പൊലീസ് എത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ കേഡലിനെ ഈ മാസം 20വരെ പൊലീസ് കസ്റ്റഡയില്‍ വിട്ടു. 

പ്രതിയെ 14 ദിവസത്തേക്ക് കസ്റ്റഡയില്‍ പൊലീസ് ആവശ്യപ്പെട്ടുവെങ്കിലും കോടതി ആദ്യം അഞ്ച് ദിവസമാണ് അനുവദിച്ചത്. പൊലീസ് അഭ്യര്‍ത്ഥിച്ച പ്രകാരം കസ്റ്റഡി പിന്നീട് മൂന്നു ദിവസം കൂടി നീട്ടി ഈ മാസം ഇരുപതാം തീയ്യതി വരെയാക്കി . കൊലപാകത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ലെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീത്തില്‍ നിന്നും വേര്‍പ്പെട്ട ആത്മാവാണ് കൊലപാതകം ചെയ്തതെന്നായിരുന്നു കേഡലിന്റെ ആദ്യമൊഴി. പിന്നീട് പലതും മാറ്റിപ്പറഞ്ഞു. പരസ്പരവിരുദ്ധമായ മൊഴികളില്‍ തന്നെ കേഡലിനുള്ളിലെ ക്രമിനലിനെ പൊലീസ് തിരിച്ചറിഞ്ഞു. മനഃശാസ്ത്ര വിദഗ്ദന്റെ സാനിധ്യത്തില്‍ ഇന്നലെ രാത്രി മണിക്കൂറുകളോളം കേഡലിനെ ചോദ്യം ചെയ്തു. ഒടുവില്‍ വീട്ടുകാരോടുള്ള ഒടുങ്ങാത്ത പകയാണ് കൊലപാതക കാരണമെന്ന് കേഡല്‍ സമ്മതിച്ചു . 

ഉന്നത ഉദ്യോഗസ്ഥരുടെ മകനാനായിട്ടും പഠനത്തില്‍ പിന്നോക്കമായതിനാല്‍ വീട്ടില്‍ അവഗണനയായിരുന്നുവെന്നാണ് കേഡലിന്റ മൊഴി. ആയുധങ്ങളും മൃതദേഹങ്ങളും കത്തിക്കാന്‍ പെട്രോള്‍ നേരത്തെ വാങ്ങി സൂക്ഷിച്ചുവെന്നും കേഡല്‍ വിശദീകരിച്ചു.. ജോലിക്കാരിക്ക് സംശയം തോന്നാതിരിക്കാനാണ് കൊലക്കു ശേഷവും എല്ലാവര്‍ക്കുമുള്ള ഭക്ഷണം ആവശ്യപ്പെട്ടതെന്നും മൊഴിയുണ്ട്. കൊലപാതകത്തിന് ശേഷം ആത്മഹത്യ ചെയ്യാനും കേഡല്‍ തീരുമാനിച്ചിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു. കേഡല്‍ ഒരു മനോരോഗിയല്ലെന്നാണ് മനോരോഗ വിദഗ്ധരുടേയും പൊലീസിന്റെയും പുതിയ നിഗമനം.