ശബരിമലയില്‍ ശശികലയെ അറസ്റ്റ് ചെയ്ത വനിതാ പൊലീസുകാർക്ക് ഡി ജി പിയുടെ ക്യാഷ് അവാര്‍ഡ്
സി ഐമാരായ കെ എ എലിസബത്ത്, രാധാമണി, എസ് ഐമാരായ വി അനിൽകുമാരി, സി ടി ഉമാദേവി, വി പ്രേമലത, സീത, സുശീല, കെ എസ് അനിൽ കുമാരി, ത്രേസ്യാ സോസ, സുശീല എന്നിവരാണ് അവാര്‍ഡ് കരസ്ഥമാക്കിയ ഉദ്യോഗസ്ഥർ. സി ഐമാർക്ക് 1000 രൂപ വീതവും എസ് ഐമാർക്ക് 500 രൂപ വീതവുമാണ് അവാർഡ്.
തിരുവനന്തപുരം: ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ച് കടക്കാന്‍ ശ്രമിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികലയെ അറസ്റ്റ് ചെയ്ത വനിതാ പൊലീസുകാർക്ക് ഡി ജി പി ലോക്‌നാഥ് ബെഹ്‌റയുടെ സമ്മാനം. 10 വനിതാ പൊലീസുകാർക്കാണ് സദ്‌സേവനാ രേഖയും ക്യാഷ് അവാർഡും നൽകുന്നത്.
സി ഐമാരായ കെ എ എലിസബത്ത്, രാധാമണി, എസ് ഐമാരായ വി അനിൽകുമാരി, സി ടി ഉമാദേവി, വി പ്രേമലത, സീത, സുശീല, കെ എസ് അനിൽ കുമാരി, ത്രേസ്യാ സോസ, സുശീല എന്നിവരാണ് അവാര്‍ഡ് കരസ്ഥമാക്കിയ ഉദ്യോഗസ്ഥർ. സി ഐമാർക്ക് 1000 രൂപ വീതവും എസ് ഐമാർക്ക് 500 രൂപ വീതവുമാണ് അവാർഡ്. ഈ ഉദ്യോഗസ്ഥർ സ്തുത്യർഹമായ സേവനമാണ് ചെയ്തതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ഉത്തരവിൽ പറയുന്നു.
നവംബര്‍ 17 ന് ശബരിമലദർശനത്തിന് പോകാനൊരുങ്ങിയ ശശികലയെ പൊലീസ് മരക്കൂട്ടത്ത് വച്ച് തടയുകയും പിന്നീട് പുലർച്ചെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയും ചേര്‍ന്ന് അടുത്ത ദിവസം ഹര്‍ത്താലും നടത്തിയിരുന്നു.
അതേസമയം, തന്നെയും കുടുംബത്തെയും അപമാനിച്ചു എന്നാരോപിച്ച് എസ്‍പി യതീഷ് ചന്ദ്രക്കെതിരെ ശശികലയുടെ മകൻ വിജീഷ് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ക്ഷമ ചോദിച്ച് 25 ലക്ഷം രൂപ വേണമെന്ന ആവശ്യമാണ് നോട്ടീസില്‍ ഉന്നയിച്ചിരിക്കുന്നത്. നിലയ്ക്കലിൽ വെച്ച് മകനുമായി ചോറൂണിന് പോകുമ്പോൾ തന്നെയും കുടുംബത്തെയും യതീഷ് ചന്ദ്ര അപമാനിച്ചെന്നും മാനഹാനിയുണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു.