തീര്‍ത്ഥാടകയെ ആക്രമിച്ച സംഭവം; കെ.സുരേന്ദ്രന്‍റെ അറസ്റ്റ് രേഖപ്പെടുത്തി
ശബരിമലയിലേക്കുള്ള യാത്രക്കിടെ നിരോധാനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ കെ.സുരേന്ദ്രന് ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, കണ്ണൂരിൽ പൊലീസുകാരെ ഭീഷണിപ്പെടുത്തിയ കേസ് ഉള്ളതിനാൽജയിൽ മോചിതനായില്ല. ഇതിനിടെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം സുരേന്ദ്രനെതിരെ പുതിയ കേസെടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും.
പത്തനംതിട്ട: ചിത്തിര ആട്ട വിശേഷത്തിന് നട തുറന്ന സമയത്ത് തീര്‍ത്ഥാടകയെ ആക്രമിച്ച കേസില്‍ ബിജെപി നേതാവ് കെ.സുരേന്ദ്രന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കൊട്ടാരക്കര സബ്ജയിലില്‍ എത്തി റാന്നി പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചിത്തിര ആട്ട വിശേഷ നാളിൽ 52 കാരിയായ ലളിതയെന്ന തീർത്ഥാടകയെ ആക്രമിച്ചതിൽ ഗൂഢാലോചന നടത്തിയെന്നാണ് കെ.സുരേന്ദ്രനെതിരെയുള്ള കേസ്.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സുരേന്ദ്രനെതിരെ കേസെടുത്തത്. തൃശൂര്‍ സ്വദേശിനി ലളിതാ ദേവിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സൂരജ് ഇലന്തൂരിന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്നും കെ. സുരേന്ദ്രനുമായി ഗൂഢാലോചന നടത്തിയെന്നത് വ്യക്തമാണെന്ന് പൊലീസ് പറഞ്ഞിരുന്നു.
ശബരിമലയിലേക്കുള്ള യാത്രക്കിടെ നിരോധാനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ കെ.സുരേന്ദ്രന് ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, കണ്ണൂരിൽ പൊലീസുകാരെ ഭീഷണിപ്പെടുത്തിയ കേസ് ഉള്ളതിനാൽ ജയിൽ മോചിതനായില്ല. ഇതിനിടെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം സുരേന്ദ്രനെതിരെ പുതിയ കേസെടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. ഇതോടെ സുരേന്ദ്രന്‍റെ ജയിൽമോചനം വീണ്ടും നീളും.