Asianet News MalayalamAsianet News Malayalam

അറസ്റ്റിലായ ഡോക്ടര്‍ കഫീല്‍ ഖാനെ വിട്ടയച്ചു

ശനിയാഴ്ച രാവിലെയാണ് സംഭവം.  ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ സസ്പെൻഷന് വിധേയനായ കുട്ടികളുടെ വിഭാഗം തലവൻ ഡോക്ടരാണ് കഫീല്‍ ഖാൻ.

police released Doctor Kafeel Khan
Author
Gorakhpur, First Published Sep 23, 2018, 6:19 PM IST

ലക്നൗ: ഡോക്ടര്‍മാരുമായി തര്‍ക്കിച്ച് രോഗികളുടെ ചികിത്സക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന്  ആരോപിച്ച് അറസ്റ്റ് ചെയ്ത ഡോക്ടര്‍ കഫീല്‍ ഖാനെ വിട്ടയച്ചു. അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിലാണ് മജിസ്ട്രേറ്റിന്റെ ഉത്തരവ്. ബഹ്റിച്ച് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളെ പരിശോധിക്കുന്നതിനായി എത്തിയ കഫീല്‍ ഖാനെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ശനിയാഴ്ച രാവിലെയാണ് സംഭവം.  ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ സസ്പെൻഷന് വിധേയനായ കുട്ടികളുടെ വിഭാഗം തലവൻ ഡോക്ടരാണ് കഫീല്‍ ഖാൻ.

ഡ്യൂട്ടിയിലുള്ള ഡോക്ടറുമായി തർക്കം ഉണ്ടാക്കുകയും രോഗികൾക്ക് നൽകേണ്ട ചികിത്സ തടയുകയും ചെയ്തതിനാലാണ് കഫീൽ ഖാനെ അറസ്റ്റ് ചെയ്തെന്ന് എഎസ്പി അജയ് പ്രതാപ് പറഞ്ഞു. മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം ശനിയാഴ്ച്ച‌ രാത്രിതന്നെ കഫീൽ ഖാനെ വിട്ടച്ചതായും അജയ് പ്രതാപ് വ്യക്തമാക്കി. അതേസമയം, സംഭവത്തിൽ കഫീൽ ഖാന്റെ സഹോദരൻ അദിൽ അഹമ്മദ് മാധ്യമങ്ങളോട് പ്രതികരിച്ചു. ആശുപത്രി സന്ദർശനം നടത്തിയതിനു ശേഷം മാധ്യമങ്ങളെ കാണുന്നതിന് തൊട്ടുമുൻപാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് അദിൽ അഹമ്മദ് പറഞ്ഞു.
 
അഞ്ജാത രോഗം ബാധിച്ച് 45 ദിവസത്തിനുള്ളിൽ 70 ഓളം കുട്ടികൾ ജില്ലാ ആശുപത്രിയിൽ വച്ച് മരിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെതുടർന്ന് ആശുപത്രിയിൽ എത്തിയതായിരുന്നു കഫീൻ ഖാനും സഹപ്രവർത്തകരും. മസ്‌തിഷ്‌കവീക്കത്തിന് സമാനമായ രോഗ ലക്ഷണങ്ങളാണ് ഇപ്പോൾ പിടിപ്പെട്ടിരിക്കുന്ന പനിയുടേതെന്ന് ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ രക്ഷിതാക്കളോടും മനസ്സിലാക്കി കൊടുക്കുകയായിരുന്നു കഫീൽ ഖാൻ. എന്നാൽ കഫീൽ ഖാന്‍റെ ആശുപത്രി സന്ദർശനത്തെക്കുറിച്ച് അറിഞ്ഞ പൊലീസ് അദ്ദേഹത്തെ തടഞ്ഞ് വയ്ക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്നും അദിൽ അഹമ്മദ് കൂട്ടിച്ചേർത്തു. 

‌2017 ഓഗസ്റ്റ് 10നാണ് 60 ഓളം പിഞ്ചുകുഞ്ഞുങ്ങൾ ശ്വാസം കിട്ടാതെ മരണത്തിനു കീഴടങ്ങിയത്. സംഭവത്തിൽ ഓക്സിജന്‍ കുറവാണെന്ന കാര്യം കഫീല്‍ ഖാൻ അറിയിക്കാതിരുന്നതാണ് കുട്ടികളുടെ കൂട്ടമരണത്തിന് കാരണമായതെന്ന് ആരോപിച്ചായിരുന്നു പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അദേഹത്തെ അറസ്റ്റ് ചെയ്തത്. ഇതേതുടർന്ന് എഇഎസ് വാർഡിന്റെ നോഡൽ ഓഫീസറായിരുന്ന കഫീൽ ഖാനെ സർക്കാർ സസ്പെൻഡ് ചെയ്തു. തുടർന്ന് കേസില്‍ മൂന്നാം പ്രതി ചേർത്തപ്പെട്ട കഫീല്‍ ഖാന് എട്ടു മാസത്തെ തടവ് ശിക്ഷയ്ക്ക് ശേഷം ഏപ്രിൽ 25ന് ജാമ്യം ലഭിച്ചു. അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. 

ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം നിലച്ചതാണ് കുട്ടികളുടെ കൂട്ടമരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇത് നിഷേധിച്ചിരിന്നു. മസ്തിഷ്‌കജ്വരം കൂടുതലായി പിടിപെടുന്ന മേഖലയാണ് ഗൊരഖ്പൂരെന്നും ഇതിനാലാണ് ഇവിടെ മരണം സംഭവിച്ചതെന്നുമായിരുന്നു സർക്കാരിന്‍റെ വാദം.
 

Follow Us:
Download App:
  • android
  • ios