ഷുജാത്ത് ബുഖാരിയുടെ ഘാതകരിലൊരാൾ പാകിസ്ഥാനി ബാക്കി രണ്ട് പേർ പ്രദേശവാസികളെന്ന് പൊലീസ്
ശ്രീനഗർ: റൈസിംഗ് കാശ്മീർ ദിനപത്രത്തിന്റെ ചീഫ് എഡിറ്ററും കാശ്മീരിലെ മുതിർന്ന മാധ്യമപ്രവർത്തകനുമായ ഷുജാത്ത് ബുഖാരിയുടെ ഘാതകരിലൊരാൾ പാകിസ്ഥാനിയെന്ന് പൊലീസ് കണ്ടെത്തൽ.. സംഭവം നടന്ന ശ്രീനഗറിലെ ഓഫീസിന് മുന്നിലെ സിസിടിവിയിൽ നിന്നാണ് കൊലപാതകികളെ തിരിച്ചറിഞ്ഞത്. ബൈക്കിലെത്തിയ മൂന്നുപേരാണ് ബുഖാരിയെ വെടിവച്ചത്. അതിലൊരാൾ പാകിസ്ഥാനിയാണെന്നും മറ്റ് രണ്ട് പേർ പ്രദേശവാസികളാണെന്നും തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു. പാകിസ്ഥാനി സ്വദേശിയായ പ്രതി തീവ്രവാദ സംഘടനയായ ലഷ്കർ ഇ തോയ്ബയിലെ അംഗമാണെന്നാണ് പൊലീസ് നിഗമനം.
ജൂൺ 14 ന് റംസാൻ ദിനത്തിൽ ഇഫ്താർ വിരുന്നിൽ പങ്കെടുക്കാൻ ഓഫീസിൽ നിന്നിറങ്ങിയ ഷുജത്ത് ബുഖാരിയെയാണ് മൂന്നംഗസംഘം വെടിവച്ച് വീഴ്ത്തിയത്. അമ്പത്തിരണ്ടുകാരനായ ബുഖാരിയുടെ ശരീരത്തിൽ നിന്ന് പതിനേഴ് ബുള്ളറ്റുകളാണ് കണ്ടെടുത്തത്. കൂടാതം ഒപ്പമുണ്ടായിരുന്ന രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സിസിടിവിയിൽ കൊലപാതകികളുടെ മുഖം പതിഞ്ഞിരുന്നെങ്കിലും തൂവാലയും ഹെൽമറ്റും ഉപയോഗിച്ച് ഇവർ മുഖം മറച്ചാണ് ഇവർ വന്നത്. ബൈക്കിൽ നടുവിലായി ഇരുന്നിരുന്ന പ്രതികളിലൊരാളുടെ കൈവശം ആയുധങ്ങൾ നിറച്ചിരുന്ന ഒരു സഞ്ചിയുമുണ്ടായിരുന്നു. അതായത് ഏതു വിധേനയും ബുഖാരിയെ കൊലപ്പെടുത്തണമെന്ന് ഇവർ തീരുമാനിച്ചിരുന്നതായി പൊലീസ് പറയുന്നു.
