ഒഴിഞ്ഞുകിടന്ന വില്ലയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പരാതിപ്പെട്ടപ്പോഴാണ് ഷാര്‍ജ പൊലീസ് പരിശോധന നടത്തിയത്.

ഷാര്‍ജ: ഭാര്യയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചിട്ട ഇന്ത്യന്‍ പൗരനെ പിടികൂടാന്‍ ഷാര്‍ജ പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടി. മൈസലൂന്‍ പ്രദേശത്ത് നടന്ന കൊലപാതകത്തില്‍ പ്രതിയാണന്ന് പൊലീസ് കണ്ടെത്തിയ ഇസ്‍മയില്‍ എന്ന 40 വയസുകാരനെയാണ് പൊലീസ് അന്വേഷിക്കുന്നത്. കൊലപാതകത്തിന് ശേഷം ഇയാള്‍ ഇന്ത്യയിലേക്ക് കടന്നതായാണ് പൊലീസിന് വിവരം കിട്ടിയത്.

ഒഴിഞ്ഞുകിടന്ന വില്ലയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പരാതിപ്പെട്ടപ്പോഴാണ് ഷാര്‍ജ പൊലീസ് പരിശോധന നടത്തിയത്. വീട് വാടകയ്ക്ക് നല്‍കാനുണ്ടെന്ന് കാണിച്ച് പുറത്ത് ബോര്‍ഡും തൂക്കിയിരുന്നു. വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് അകത്ത് തറയില്‍ മൃതദേഹം കുഴിച്ചിട്ടതായി കണ്ടെത്തിയത്. അഴുകി തുടങ്ങിയ മൃതദേഹം ശാസ്ത്രീയ പരിശോധനകള്‍ക്കായി ഫോറന്‍സിക് ലാബിലേക്ക് മാറ്റി. കൊലപാതകം നടന്ന സമയവും മരണകാരണവുമെല്ലാം വ്യക്തമാവാന്‍ പരിശോധനാ റിപ്പോര്‍ട്ട് കിട്ടണം. കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് മുന്‍പ് തന്നെ ഇയാളുടെ രണ്ടാം ഭാര്യയ്ക്കൊപ്പം മക്കളെ നാട്ടിലേക്ക് അയച്ചിരുന്നു.

വിരലടയാളം ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരിശോധിച്ചതില്‍ നിന്ന് കൊലപാതകം നടത്തിയത് ഭര്‍ത്താവ് തന്നെയാണ് സ്ഥിരീകരിച്ചതായി ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സൈഫ് അല്‍ സെറി അല്‍ ശംസി പറഞ്ഞു. പ്രതിയെ ഇന്ത്യയില്‍ നിന്ന് അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. ഇത്തരം കേസുകളില്‍ ഇന്ത്യയുമായി നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഫോറന്‍സിക് റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷം പ്രതിയെ ഷാര്‍ജയിലെത്തിക്കാനാണ് പൊലീസിന്റെ തീരുമാനം.