ഫസലിനെ മാര്‍ച്ച്‌ 28 മുതല്‍ നാലു ദിവസം കസ്റ്റഡിയില്‍ വക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു

ഭാര്യയെ വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടാണ് കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ ഫസില്‍ മൊഹമ്മദ്‌ കേരള ഹൈക്കോടതിയെ സമീപിച്ചത്. മുസ്ലിം മതാചാരപ്രകാരം താന്‍ വിവാഹം കഴിച്ച ഹിന്ദു പെണ്‍കുട്ടിയെ മാതാപിതാക്കള്‍ തടവില്‍ വച്ചിരിക്കുകയാണെന്നു കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഫസില്‍ ആരോപിക്കുന്നു.

വിവാഹത്തിന്‍റെ പേരില്‍ ബെംഗലൂരു പോലീസില്‍ നിന്നും ക്രൂരമായ പീഡനങ്ങള്‍ ഉണ്ടായി എന്നും ഹര്‍ജിയില്‍ പറയുന്നു. തുടര്‍ന്ന് കോടതി പോലീസിന്‍റെ അഭിപ്രായം തേടി.

ബെംഗലൂരുവിലെ ബന്നര്‍ഘട്ട റോഡില്‍ റെസ്റ്റോരന്‍റ് നടത്തുമ്പോഴാണ് 27 കാരനായ ഫസില്‍ ബസവന്‍പുര സ്വദേശിനിയായ പിങ്കിയുമായി അടുപ്പത്തില്‍ ആകുന്നത്. രണ്ടു വര്‍ഷത്തിനു ശേഷം ഹിന്ദു ചൗധരി സമുദായത്തില്‍ പെട്ട പെണ്‍കുട്ടി മതം മാറുകയും അയഷ ഫാത്തിമ എന്ന പേരു സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും മുസ്ലിം മതാചാരപ്രകാരം വിവാഹിതരായി. കര്‍ണാടക സര്‍ക്കാരില്‍ നിന്നും ലഭിച്ച മതം മാറിയതിന്‍റെയും വിവാഹത്തിന്‍റെയും സര്‍ട്ടിഫിക്കറ്റുകളും ഫസില്‍ കോടതിയില്‍ ഹാജരാക്കി. 

വിവാഹ ശേഷം കോഴിക്കോട് താമസം ആരംഭിച്ച ഇരുവരെയും കുറ്റ്യാടി പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും കോടതിയില്‍ ഹാജരാക്കുന്നതിനു പകരം ബെംഗലൂരു പോലീസിന് കൈമാറുകയും ചെയ്തെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു. തുടര്‍ന്ന് ഇവരുടെ പക്കല്‍ നിന്ന് കാലിയായ മുദ്രപത്രം ഒപ്പിട്ടു വാങ്ങിയ ശേഷം ബെംഗലൂരു പോലീസ് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞയച്ചു.

ഫസലിനെ മാര്‍ച്ച്‌ 28 മുതല്‍ നാലു ദിവസം കസ്റ്റഡിയില്‍ വക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു എന്നാണ് ആരോപണം. തല കീഴായി കെട്ടി തൂക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതു കൂടാതെ ദേഹം മുഴുവന്‍ മുളകരച്ചു പുരട്ടി എന്നും കണ്ണുകളില്‍ മുളക് പൊടി വിതറിയെന്നും ഹര്‍ജിയില്‍ പറയുന്നു. 

ഹര്‍ജി പരിഗണിച്ച കോടതി ബെംഗലൂരു പോലീസിനും പെണ്‍കുട്ടിയുടെ അച്ഛനും നോട്ടീസ് അയക്കാന്‍ നിര്‍ദേശം നല്‍കി.