പ്രതി അമീറുല്‍ ഇസ്ലാമിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുളള 90 ദിവസത്തെ സമയപരിധി കഴി‌ഞ്ഞ ദിവസം അവസാനിച്ചിരുന്നു. എന്നാല്‍ പൊതു അവധിയാണെങ്കില്‍ തൊട്ടടുത്ത പ്രവര്‍ത്തിദിവസം കുറ്റപത്രം സമര്‍പ്പിക്കാമെന്ന നിയമത്തിലെ നിര്‍ദേശം അടിസ്ഥാനമാക്കിയാണ് പ്രോസിക്യൂഷന്റെ നീക്കം. അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ട്. ലൈംഗിക വൈകൃത സ്വഭാവം പ്രകടിപ്പിച്ചിരുന്ന പ്രതി, ജിഷയെ മുമ്പേതന്നെ ശ്രദ്ധിച്ചിരുന്നു. സംഭവദിവസം വീട്ടില്‍ ആരുമില്ലെന്ന് മനസിലാക്കി വീട്ടിലേക്ക് ചെന്നു. ഈ സമയം ജിഷ ചെരുപ്പെടുത്ത് അടിക്കുമെന്ന് ആംഗ്യം കാണിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

ക്രുദ്ധനായ പ്രതി ആദ്യം തിരിഞ്ഞുനടന്നശേഷം പിന്നീട് തിരികെ ചെന്ന് വീടിനുള്ളില്‍ ജിഷയെ കടന്നുപിടിച്ചു. ജിഷ ചെറുത്തതോടെ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആദ്യം കഴിത്തിലും പിന്നീട് അടിവയറ്റിലും കുത്തി. മല്‍പിടുത്തത്തില്‍ ജിഷയുടെ വസ്‌ത്രങ്ങള്‍ പിച്ചിച്ചീന്തി. മരണവെപ്രാളത്തില്‍ വെള്ളം ചോദിച്ചപ്പോള്‍ കയ്യില്‍ കരുതിയിരുന്ന മദ്യം വായിലേക്ക് ഒഴിച്ചുകൊടുത്തു. കുറച്ചുസമയം കൂടി മുറിയില്‍ നിന്ന ശേഷം ജിഷ മരിച്ചെന്ന് ഉറപ്പിച്ച ശേഷമാണ് പുറത്തേക്ക് ഇറങ്ങിയത്. കുത്താനുപയോഗിച്ച കത്തി വീടിന്റെ പിന്നാമ്പുറത്തേക്ക് എറിഞ്ഞു. തിരിച്ചിറങ്ങുമ്പോള്‍ സമീപത്തെ കനാലില്‍ ചെരുപ്പ് പുത‌ഞ്ഞുപോയെന്നും കുറ്റപത്രത്തിലുണ്ട്. അമീര്‍ ഒറ്റക്കാണ് കൃത്യം നടത്തിയതെന്നും സാഹചര്യത്തെളിവുകളും ശാസ്‌ത്രീയ തെളിവുകളും പ്രതിക്ക് എതിരാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അമീറിന്റെ സുഹൃത്തായ അനാര്‍ അടക്കമുളളവരെക്കുറിച്ച് കുറ്റപത്രത്തില്‍ പരാമര്‍ശങ്ങളില്ല. വിരലടയാളം സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ക്കും റിപ്പോര്‍ട്ടില്‍ ഉത്തരമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.