പൊന്നാനി: എം ഇ എസ് കോളേജ് ക്യാമ്പസ് മാഗസിൻ വിവാദത്തില്‍. മുല മുറിക്കപ്പെട്ടവര്‍ എന്ന പേരും ഉള്ളടക്കത്തിലെ ചില ചിത്രീകരണങ്ങളും മാറ്റിയാലേ മാഗസിൻ പുറത്തിറക്കാൻ അനുവദിക്കൂ എന്നാണ് മാനേജ്മെൻറ് നിലപാടെന്ന് വിദ്യാര്ത്ഥികള്‍ പറയുന്നു.

ട്രാൻസ്ജൻഡര്‍ പ്രശ്നങ്ങളും ദളിത് അടിച്ചമര്‍ത്തലുകളുടെ ചരിത്രവും ഫാസിസത്തിനെതിരായ പ്രതിഷേധവുമെല്ലാം വേറിട്ട ശൈലിയില്‍ ചിത്രീകരണങ്ങളിലൂടെ വിവരിക്കുന്ന വിധത്തിലാണ് മാഗസിൻ ഉള്ളടക്കം ചിട്ടപ്പെടുത്തിയിരുന്നത്. മുല മുറിക്കപ്പെട്ടവര്‍ എന്ന പേരും ഉള്ളടക്കത്തിലെ ചിത്രീകരണങ്ങളുമാണ് ഇവിടെ വിവാദമായത്..

മാഗസിൻ പുറത്തിറക്കാൻ ഒന്നരലക്ഷത്തിലേറെ രൂപ ചെലവുണ്ട്. ഇതില്‍ 56000 രൂപ കോളേജ് നല്‍കാമെന്നായിരുന്നു ധാരണ..ഇത് നല്‍കാനാവില്ലെന്ന് മാനേജ്മെൻറ് അറിയിച്ചതോടെ അച്ചടിയും പ്രതിസന്ധിയിലായി. ചില മതപുരോഹിതരുടെ വാക്ക് കേട്ടാണ് ഈ എതിര്‍പ്പെന്നും കുട്ടികള്‍ ആരോപിക്കുന്നു

എന്നാല്‍ പേര് മാറ്റാൻ പറഞ്ഞിട്ടില്ലെന്നും ചിത്രീകരണങ്ങളില്‍ ചില മാറ്റങ്ങള്‍ വേണമെന്നുമാണ് നിര്‍ദേശമെന്നാണ് കോളേജ് പ്രിൻസിപ്പല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത് മാനേജ്മെൻറ് അംഗീകരിച്ചാലും ഇല്ലെങ്കിലും ഉള്ളടക്കത്തില്‍ മാറ്റം വരുത്താതെ അടുത്ത ദിവസം തന്നെ മാഗസിൻ പുറത്തിറക്കുമെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍