രാജസ്ഥാനില്‍ കൊടുങ്കാറ്റില്‍ മരിച്ചത് 27 പേര്‍

ജയ്പൂര്‍: രാജസ്ഥാനില്‍ കഴിഞ്ഞ രാത്രിയിലുണ്ടായ പൊടിക്കാറ്റില്‍ മരിച്ചത് 27 പേര്‍. രാജസ്ഥാന്‍റെ കിഴക്ക് ഭാഗങ്ങളായ ആല്‍വാര്‍, ധോല്‍പൂര്‍, ഭരത്പൂര്‍ ജില്ലകളെയാണ് കാറ്റ് കൂടുതലായി ബാധിച്ചത്. പൊടിക്കാറ്റും മിന്നലും ശക്തി പ്രാപിച്ചതോടെ പ്രദേശത്തെ കെട്ടിടങ്ങള്‍ നിലംപതിക്കുകയും മരങ്ങള്‍ കടപുഴകി വീണുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ പറയുന്നത്. 

കെട്ടിടം തകര്‍ന്നതിനെ തുടര്‍ന്ന് വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്നവരാണ് മരിച്ചവരില്‍ കൂടുതലും. ധോല്‍പൂരില്‍ മിന്നലിനെ തുടര്‍ന്ന് 40 ഓളം മണ്‍വീടുകള്ർ കത്തി നശിച്ചു. ഭരത്പൂര്‍ ജില്ലയില്‍ 12 പേരാണ് മരിച്ചത്. ജില്ലകളില്‍ ആവശ്യമായ സഹായം എത്തിക്കാന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ ഉത്തരവിട്ടു. ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്നവര്‍ക്ക് അടിയന്തിര സഹായമായി 4500 രൂപയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 400000 രൂപ വീതവും നല്‍കുമെന്ന് ദുരന്ത നിവാരണസേന സെക്രട്ടറി ഹേമന്ത് ഗെര പറഞ്ഞു.