ദില്ലി: ഗുഡ്ഗാവിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പ്രദ്യുമ്‌നന്‍ താക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സിബിഐ പരിശോധിക്കുന്നു. കേസ് അട്ടിമറിയ്ക്കാനുള്ള ശ്രമം നടന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് ആദ്യഘട്ടം കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ റെക്കോര്‍ഡുകളും ബാങ്ക് വിവരങ്ങളും പരിശോധിക്കുന്നത്. 

നിരപരാതിയായി സിബിഐ കണ്ടെത്തിയ ആശോക് കുമാര്‍ എന്ന റയാന്‍ സ്‌കൂളിലെ ഡ്രൈവറെ കുറ്റക്കാരനായി കണ്ടെത്തി നേരത്തേ അറസ്റ്റ് ചെയ്തത് ഈ അന്വേഷണ സംഘമാണ്. 

അശോക് കുമാര്‍ നിരപരാതിയാണെന്ന് കണ്ടെത്തിയ സിബിഐ, സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തിരുന്നു. 10 ദിവസം നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷവും നിലവില്‍ മുഖ്യപ്രതിയായി സിബിഐ കണ്ടെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മുഖ്യ സാക്ഷിയായാണ് സംഘം അടയാളപ്പെടുത്തിയിരുന്നത്. 

കൃത്യമായ സമയത്ത് ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് അന്വേഷണത്തോട് ഗുഡ്ഗാവ് പൊലീസ് കമ്മീഷണര്‍ സന്ദീപ് ഖിര്‍വാര്‍ പ്രതികരിച്ചു. ഗുഡ്ഗാവ് പൊലീസിന്റെ പങ്ക് തള്ളിക്കളയില്ലെന്നും അന്വേഷണം നടത്തുമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടര്‍ വ്യക്തമാക്കി. 

കഴിഞ്ഞ സെപ്റ്റംബര്‍ 8 നാണ് സ്‌കൂളിലെ ശുചിമുറിയില്‍ പ്രദ്യുമ്‌നനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബസ് കണ്ടക്ടറായ അശോക് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും എതിര്‍ത്തപ്പോള്‍ കൊലപ്പെടുത്തിയെന്നുമായിരുന്നു ഹരിയാന പൊലീസിന്റെ കണ്ടെത്തല്‍. അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐക്ക് വിടണമെന്നുമാവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കള്‍ രംഗത്തുവന്നതോടെ സര്‍ക്കാര്‍ കേസ് സിബിഐയ്ക്ക് വിടുകയായിരുന്നു