സെന്‍ട്രിഫ്യൂജുകളുടെ നിരകള്‍ക്കിടയിലൂടെ കിം നടന്നുപോകുന്നതാണ് പുറത്തുവിട്ട ചിത്രം. കിമ്മിനൊപ്പം ആണവശാസ്ത്രജ്ഞരും ഉന്നത ഉദ്യോഗസ്ഥരുമുണ്ട്. അഞ്ച് വര്‍ഷത്തെ പദ്ധതിയുടെ ലക്ഷ്യങ്ങള്‍ കൈവരിച്ചതിന് ആണവ ശാസ്ത്രജ്ഞരെ കിം പ്രശംസിച്ചു.

പ്യോങ്‌യാങ്: ഇറാന്റെ ആണവായുധശേഷി ഇല്ലാതാക്കാനെന്ന് അവകാശപ്പെട്ട് അമേരിക്ക ഇസ്രായേലിനൊപ്പം നടത്തിയ ആക്രമണം സമാധാന കരാര്‍ ശ്രമങ്ങളിലേക്ക് വഴിമാറിയതിനിടെ, സ്വന്തം ആണവശേഷി വ്യക്തമാക്കുന്ന ചിത്രം പുറത്തുവിട്ട് ഉത്തരകൊറിയ. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍, തങ്ങളുടെ ആണവ ആവനാഴിയിലെ ഏറ്റവും പുതിയ കാല്‍വെപ്പായ, പുതിയ യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റ് സന്ദര്‍ശിക്കുന്നതിന്റെ ചിത്രമാണ് ഔദ്യോഗിക മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ഉത്തരകൊറിയ തങ്ങളുടെ ആണവശേഖരം അതിവേഗം വര്‍ദ്ധിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണെന്ന് യുഎസ് ഇന്റലിജന്‍സ് വിശകലനങ്ങള്‍ ഉദ്ധരിച്ച് സിഎന്‍എന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സെന്‍ട്രിഫ്യൂജുകളുടെ നിരകള്‍ക്കിടയിലൂടെ കിം നടന്നുപോകുന്നതാണ് പുറത്തുവിട്ട ചിത്രം. കിമ്മിനൊപ്പം ആണവശാസ്ത്രജ്ഞരും ഉന്നത ഉദ്യോഗസ്ഥരുമുണ്ട്. അഞ്ച് വര്‍ഷത്തെ പദ്ധതിയുടെ ലക്ഷ്യങ്ങള്‍ കൈവരിച്ചതിന് ആണവ ശാസ്ത്രജ്ഞരെ കിം പ്രശംസിച്ചു. രാജ്യത്തിന്റെ ആണവശേഷി ഊഹിക്കാവുന്നതിലും അപ്പുറമാണ് എന്നും അദ്ദേഹം പറഞ്ഞു. പുതിയ പ്ലാന്റില്‍ കൂടുതല്‍ അത്യാധുനികമായ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നതെന്ന് ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി (കെ.സി.എന്‍.എ) റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് വര്‍ഷത്തിനിടെ ഉത്തരകൊറിയ ആയുധമുണ്ടാക്കാനുള്ള ആണവ സാമഗ്രികള്‍ ഉത്പാദിപ്പിക്കാനുള്ള ശേഷി ഇരട്ടിയിലധികമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പുതിയ പ്ലാന്റ് ആണവ പ്രതിരോധ ശേഷി ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കയ്ക്ക് നേരിട്ടുള്ള ഭീഷണി!

തങ്ങളുടെ ആണവ ശേഷി വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ ഉത്തരകൊറിയ പുറത്തുവിടുന്നത് ഇത് ആദ്യമല്ല. 2024 സെപ്റ്റംബറിന് ശേഷം ഇത് മൂന്നാം തവണയാണ് ഇത്തരം ചിത്രങ്ങള്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിടുന്നത്. കിം സന്ദര്‍ശിക്കുന്നത് യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റോ ആണവ സാമഗ്രി ഉത്പാദന കേന്ദ്രമോ ആണെന്ന് വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കിയില്ല.

അമേരിക്കയുമായുള്ള ആണവ നിരായുധീകരണ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് കിം അഞ്ച് വര്‍ഷത്തെ പുതിയ പദ്ധതി നടപ്പിലാക്കിയത്. ട്രംപിന്റെ ആദ്യ ഭരണകാലത്ത് കിമ്മുമായി നടത്തിയ മൂന്ന് കൂടിക്കാഴ്ചകളും പരാജമായിരുന്നു. ഇറാനുമായുള്ള യു.എസ്-ഇസ്രായേല്‍ യുദ്ധം അവസാനിപ്പിക്കുന്നതിനും ഇറാന്‍ ആണവായുധ നിര്‍മ്മാണ ശ്രമങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനുമായി യുഎസ് ചര്‍ച്ചകള്‍ നടത്തുന്ന പശ്ചാത്തലത്തിലാണ് ഉത്തരകൊറിയയുടെ ഈ പുതിയ നീക്കം പുറത്തുവരുന്നത്.

5,400-ലധികം ആണവായുധങ്ങളുമായി റഷ്യയാണ് ലോകത്ത് ആണവശേഷിയില്‍ ഇപ്പോള്‍ മുന്നിലുള്ളത്. തൊട്ടുപിന്നാലെ 5,300-ഓളം ആണവായുധങ്ങളുമായി അമേരിക്കയുമുണ്ട്.

ആണവായുധ നിര്‍മാണം അതിവേഗം

ഉത്തരകൊറിയയുടെ പക്കല്‍ നിലവില്‍ 90 ആണവ പോര്‍മുനകള്‍ നിര്‍മ്മിക്കാനുള്ള ആണവ സാമഗ്രികളുണ്ടെന്നാണ് യുഎസ് കോണ്‍ഗ്രഷനല്‍ റിസര്‍ച്ച് ഏജന്‍സി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 50 പോര്‍മുനകളെങ്കിലും ഉത്തര കൊറിയ ഇതിനകം നിര്‍മ്മിച്ചതായും അമേരിക്ക വിശ്വസിക്കുന്നുണ്ട്. യോങ്ബിയോണിലും കാങ്സണിലുമായി ഉത്തരകൊറിയയ്ക്ക് രണ്ട് സജീവ ആണവ സമ്പുഷ്ടീകരണ പ്ലാന്റുകളുണ്ടെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഇന്റര്‍നാഷണല്‍ മാര്‍ച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യോങ്ബിയോണില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ഘടനയും വൈദ്യുതി, കൂളിംഗ് സംവിധാനങ്ങളും കാങ്സണിലെ പ്ലാന്റിന് സമാനമാണെന്നും ഏജന്‍സി നിരീക്ഷിച്ചു. ഇതിന്റെ പുറംഭാഗത്തെ നിര്‍മ്മാണം പൂര്‍ത്തിയായതായും ആന്തരിക ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നതായും ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.

യോങ്ബിയോണില്‍ ഉത്തരകൊറിയ മറ്റൊരു യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റ് നിര്‍മ്മിക്കുന്നതായി

അമേരിക്കയുടെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി മേധാവി ലെഫ്റ്റനന്റ് ജനറല്‍ ജെയിംസ് ആഡംസ് ഏപ്രിലില്‍ യു.എസ് ഹൗസ് ആംഡ് സര്‍വീസസ് കമ്മിറ്റിക്ക് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. പുതുതായി പുറത്തുവന്ന ചിത്രത്തിലുള്ളത് യോങ്ബിയോണിലെ ഈ പുതിയ പ്ലാന്റാണോ അതോ ഇതുവരെ വെളിപ്പെടുത്താത്ത മറ്റൊന്നാണോ എന്ന് വ്യക്തമല്ല. ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി വാര്‍ത്തയില്‍ പ്ലാന്റിന്റെ സ്ഥലം പരാമര്‍ശിച്ചിട്ടില്ല.

ആയുധ പരീക്ഷണങ്ങള്‍ക്കോ വന്‍ സൈനിക പരേഡുകള്‍ക്കോ പകരം ഉത്പാദന കേന്ദ്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത് വഴി, ശക്തമായ ആണവ പ്രതിരോധ നിര കെട്ടിപ്പടുക്കാനാണ് ഉത്തരകൊറിയയുടെ ലക്ഷ്യം. ഇതിനുള്ള പശ്ചാത്തല സൗകര്യങ്ങള്‍ തങ്ങള്‍ക്കുണ്ടെന്ന് ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുക്കുകയാണ് ഉത്തരകൊറിയ ഇപ്പോള്‍ ചെയ്യുന്നത്.

ആണവ സമ്പുഷ്ടീകരണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം കുറച്ചു വര്‍ഷങ്ങളായി ഉത്തരകൊറിയ വിവിധ മിസൈല്‍ പരീക്ഷണങ്ങളും നടത്തുന്നുണ്ട്. അമേരിക്കയില്‍ എവിടെയും ആക്രമണം നടത്താന്‍ ശേഷിയുള്ള ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലുകള്‍ അവര്‍ വിജയകരമായി പരീക്ഷിച്ചതായി യു.എസ് ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ് ഓഫീസിന്റെ 2026-ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.