തിരുവനന്തപുരം: ഹിറ്റ്‍ലർ മോഡല്‍ ഭരണമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്ന് നടന്‍ പ്രകാശ് രാജ് . കലാകാരന്മാരെ നിശബ്ദരാക്കാന്‍ അടിച്ചേല്‍പ്പിക്കുന്ന നിയന്ത്രണങ്ങള്‍ക്ക് എതിരെ രാജ്യവ്യാപകമായി സംസ്കാരിക കൂട്ടായ്മയുണ്ടാകണമെന്നും പ്രകാശ് രാജ് ആവശ്യപ്പെട്ടു. ഗൗരിലങ്കേഷ് കൊലപാതകം, പത്മാവതി, എസ് ദുര്‍ഗ, സിനിമകളുടെ വിലക്ക്, കേന്ദ്രഭരണത്തിന് കീഴില്‍ രാജ്യം അസാധാരണ അവസ്ഥയിലെന്ന ആശങ്ക പ്രകാശ് രാജ് പങ്കുവച്ചു.
സിനിമാമേഖല പ്രതിഷേധിക്കാത്തത് നാണക്കേടാണ്. ഇന്നത്തെ കാലത്ത് നിശബ്ദരായിരിക്കുന്നവര്‍ മരിച്ചവര്‍ക്ക് തുല്യമാണെന്നും പ്രകാശ് രാജ് പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇനിയാരും കൊലപ്പെടരുത്, നിശബദ്മാക്കപ്പെടുമ്പോഴും നിലപാടെടുക്കാന്‍ മടിച്ച്, പ്രതികരിക്കാതെ മൗനം തുടരുന്ന സഹപ്രവര്‍ത്തകര്‍ക്കൂം എതിരെ രൂക്ഷ വിമര്‍ശനമാണ് പ്രകാശ് രാജ് ഉയര്‍ത്തിയത്.
രാഷ്ട്രീയപ്രവേശനമല്ല തുറന്ന് പറച്ചിലുകള്‍ക്ക് കാരണമെന്നും പ്രകാശ് രാജ് തുറന്നു പറഞ്ഞു.പാര്‍ട്ടികള്‍ക്കുമപ്പുറം സാംസ്കാരിക മുന്നേറ്റമാണ് രാജ്യത്തിന് ആവശ്യമെന്നും അതിനാല്‍ മുന്‍ നിരയില്‍ പോരാടുന്നത് തുടരുമെന്നും പ്രകാശ് രാജ് വിശദമാക്കി.
