തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പുതിയ അധ്യക്ഷന്‍ . മുന്‍ എംഎല്‍എ എ.പത്മകുമാറിനെ അധ്യക്ഷനായും സിപിഐ പ്രതിനിധി ശങ്കര്‍ദാസിനെ അംഗമായും തീരുമാനിച്ചു . അംഗങ്ങളുടെ കാലാവധി ചുരുക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടതോടെയാണ് പുതിയ ബോര്‍ഡിന്‍റെ കാര്യത്തില്‍ തീരുമാനമായത് .

മണ്ഡലകാലം തുടങ്ങാന്‍ രണ്ടുദിനം മാത്രം ബാക്കി നില്‍ക്കെയാണ് സർക്കാരിന് ആശ്വാസമായി ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് ഒപ്പിട്ടത് . ഇതോടെയാണ് പുതിയ ബോര്‍ഡിന്‍റെ കാര്യത്തിലും സര്‍ക്കാര്‍ തീരുമാനമെടുത്തത് . കോന്നി മുന്‍ എം എല്‍ എ എ.പത്മകുമാര്‍ ബോര്‍ഡ് അധ്യക്ഷനാകും . സിപിഐയിലെ ശങ്കര്‍ദാസ് അംഗവുമാകും . നേരത്തെ ബോര്‍ഡിലുണ്ടായിരുന്ന വി.രാഘധവന്‍ തുടരും.

ഇത് സംബന്ധിച്ച ഉത്തരവ് ഉടനിറങ്ങും. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സഹകരണ ഗ്യാരണ്ടി ബോര്‍ഡ് വൈസ് ചെയര്‍മാനുമാണ് എ പത്മകുമാര്‍. എ.ഐ.റ്റിയുസി നേതാവാണ് തിരുവനന്തപുരം സ്വദേശിയായ ശങ്കര്‍ദാസ് . തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്‍റെ കാലാവധി മൂന്നില്‍ നിന്ന് രണ്ടാക്കിയ നടപടിയില്‍ വിശദീകരണം ചോദിച്ച് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് മടക്കിയിരുന്നു. 

തുടര്‍നന് ദേവസ്വം മന്ത്രി നേരിട്ട് രാജ്ഭവനിലെത്തിയായിരുന്നു വിശദീകരണം നൽകിയത്. അടിയന്തിരസാഹചര്യം എന്തെന്നായിരുന്നു ഗവർണ്ണറുടെ പ്രധാന ചോദ്യം. തീ‍ർത്ഥാടന കാലം തുടങ്ങുന്നതിന് തൊട്ടുമുമ്പ് നേരത്തെയും ബോർഡിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നായിരുന്നു സർക്കാറിന്‍റെ വിശദീകരണം. അഴിമതിയും കെടുകാര്യസ്ഥതയും അംഗങ്ങളുടെ കാലാവധി കുറക്കാനുള്ള മറ്റൊരു കാരണമാണെന്നും ദേവസ്വം മന്ത്രി വിശദീകരിച്ചു. ഓർ‍ഡിനൻസിൽ ഒപ്പിടരുതെന്നായിരുന്നു കോൺഗ്രസ്സിന്‍റെയും ബിജെപിയുടെയും ആവശ്യം.