വിദ്യാര്‍ത്ഥിനികളുടെ ടോയ്‍ലറ്റില്‍ ക്യാമറ വെച്ചത് പ്രിന്‍സിപ്പിലന്‍റെ സഹോദരന്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് അധ്യാപകര്‍

ലഖ്നൗ:സ്കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ടോയ്‍ലറ്റ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് സ്കൂള്‍ പ്രിന്‍സിപ്പലിനെ അടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഖൊരഖ്പൂരിലാണ് സംഭവം. സ്കൂളിലെ പെണ്‍കുട്ടികളുടെ ടോയ്‍ലറ്റില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.

കുട്ടികളും രക്ഷിതാക്കളും സ്കൂളിലെത്തി പ്രതിഷേധം രേഖപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്നാണ് സ്കൂള്‍ പ്രിന്‍സിപ്പലിനെയും സഹോദരനെയും രണ്ട് അധ്യാപകരെയും പൊലീസ് അറസ്റ്റ് ചെയ്തത്. പോസ്കോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അഞ്ചുമാസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടികളുടെ ടോയ്‍ലറ്റില്‍ പ്രിന്‍സിപ്പലിന്‍റെ സഹോദരന്‍ ക്യാമറ പിടിപ്പിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് രണ്ട് അധ്യാപകരാണ്. വിദ്യാര്‍ത്ഥിനികളുടെ ടോയ്‍ലറ്റില്‍ ക്യാമറ പിടിപ്പിച്ചതിനെപറ്റി യാതൊരറിവും ഇല്ലായിരുന്നെന്ന് പ്രിന്‍സിപ്പല്‍ പൊലീസിനോട് പറഞ്ഞു. 20 വര്‍ഷമായിട്ട് താനാണ് സ്കൂള്‍ പ്രിന്‍സിപ്പലെന്നും വീഡിയോ വ്യാജമായിരിക്കാമെന്നുമാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. യഥാര്‍ത്ഥ പ്രതികളെ പിടികൂടുന്നതിനായി പൊലീസുമായി സ്കൂള്‍ അധികൃതര്‍ സഹകരിക്കുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.