പ്രിയ വാര്യരുടെ ഹര്‍ജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും
ദില്ലി: ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ തനിക്കെതിരെയുള്ള കേസുകള്‍ സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഒരു അഡാര്‍ ലവ് സിനിമയിലെ നായിക പ്രിയാ വാര്യര്‍ നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നാളെ വാദം കേള്‍ക്കും. കേസ് അടിയന്തിരമായ പരിഗണിക്കണമെന്ന പ്രിയയുടെ അഭിഭാഷകന്റെ ആവശ്യം ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു.
ഹൈദരാബാദിലെ ഫലക് നാമ സ്റ്റേഷനിലും ഔറംഗബാദിലെ ജിന്‍സി പൊലീസ് സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറുകളിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണം എന്നാണ് ഹര്‍ജിയിലെ അടിയന്തരാവശ്യം. യുട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോ ആയതിനാല്‍ രാജ്യത്തിന്റെ പല ഭാഗത്തും തനിക്കെതിരെ ഇനിയും കേസ് വരാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഭാവിയില്‍ മറ്റ് പൊലീസ് സ്റ്റേഷനുകളില്‍ കേസെടുക്കുന്നത് കോടതി തടയണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.
'മാണിക്യ മലരായ പൂവി' എന്നു തുടങ്ങുന്ന ഗാനം മതവികാരം വ്രണപ്പെടുത്തുന്നെന്നാരോപിച്ച് ഒരു കൂട്ടം യുവാക്കളാണ് ഹൈദരാബാദ് പോലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ മഹാരാഷ്ട്രയിലും ഒരു വിഭാഗം പോലീസിൽ പരാതി നൽകിയതോടെയാണ് നടിയും സംവിധായകനും സുപ്രീംകോടതിയെ സമീപിച്ചത്.