മധ്യപ്രദേശ് തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം
രാഹുൽ വിളിച്ച യോഗത്തിൽ ഇരുവർക്കുമിടയിൽ വാഗ്വാദം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാൽ, ഇക്കാര്യം ദ്വിഗ്‍വിജയ് സിംഗ് നിഷേധിച്ചു
ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തെ ചൊല്ലി സംസ്ഥാന കോൺഗ്രസിൽ തർക്കം രൂക്ഷം. ദ്വിഗ്‍വിജയ് സിംഗിനും ജ്യോതിരാദിത്യ സിന്ധ്യക്കും ഇടയിലാണ് തർക്കം മുറുകുന്നത്. ഭിന്നത പരിഹരിക്കാൻ രാഹുൽ ഗാന്ധി മൂന്നംഗ സമിതിയെ നിയോഗിച്ചു.
രാഹുൽ വിളിച്ച യോഗത്തിൽ ഇരുവർക്കുമിടയിൽ വാഗ്വാദം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാൽ, ഇക്കാര്യം ദ്വിഗ്‍വിജയ് സിംഗ് നിഷേധിച്ചു. 2003 മുതല്‍ സംസ്ഥാനത്ത് ബിജെപി ഭരണമാണ്. അത് ഇത്തവണ അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിടെ മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള ഭിന്നത കാര്യങ്ങള്‍ വഷളാക്കുമോയെന്ന് നേതൃത്വം ഭയപ്പെടുന്നുണ്ട്.
15 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ശിവരാജ് സിംഗ് ചൗഹാന് കടുത്ത പോരാട്ടമായിരിക്കും ഇക്കുറി നേരിടേണ്ടി വരിമെന്നാണ് സര്‍വേ ഫലങ്ങള്‍ സൂചിപ്പിച്ചത്. 230 സീറ്റുകളിലേക്കായി നടക്കുന്ന തിരഞ്ഞെടുപ്പ് ജയിച്ച് കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് ജനവികാരമമെന്ന് സര്‍വേ ഫലം വ്യക്തമാക്കുന്നു.
സര്‍വ്വേ ഫലം അനുസരിച്ച് ബിജെപിക്ക് 108 സീറ്റുകളും കോണ്‍ഗ്രസിന് 122 സീറ്റുകളും ലഭിക്കും. അതേസമയം, ഇരുപാര്‍ട്ടികളും തമ്മില്‍ നേരിയ വ്യത്യാസം മാത്രമാണ് വോടുവിഹിതത്തിലുള്ളതെന്നും ഇത് കടുത്ത മത്സരത്തെ സൂചിപ്പിക്കുന്നുവെന്നും സര്‍വേ വിലയിരുത്തുന്നു.
കോണ്‍ഗ്രസിന് 42 ശതമാനവും ബിജെപിക്ക് 41.5 ശതമാനവും വോട്ട് വിഹിതവുമാണ് അഭിപ്രായ സര്‍വ്വേ പ്രവചിക്കുന്നത്. 2013-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 165 സീറ്റുകള്‍ നേടിയാണ് മധ്യപ്രദേശില്‍ ബിജെപി അധികാരം നിലനിര്‍ത്തിയത്. കോണ്‍ഗ്രസ് 58 സീറ്റില്‍ ഒതുങ്ങി.