തീരദേശ നിയമത്തെത്തുടര്‍ന്ന് കടലിന്‍റെ മക്കള്‍ക്ക് തീരത്ത് ഒരു ചെറിയ വീട് പോലും വെക്കാന്‍ കഴിയുന്നില്ല. വീട് കെട്ടിയാല്‍ തന്നെ നമ്പര്‍ കിട്ടില്ല. നമ്പറിന് അപേക്ഷിച്ച് നാലും അഞ്ചും വര്‍ഷം ഓഫീസുകള്‍ കയറിയിറങ്ങിയാല്‍ കിട്ടുന്നതാകട്ടെ താല്‍ക്കാലിക നമ്പറും. കടല്‍ത്തീരത്ത് നിന്ന് 200 മീറ്ററിനുള്ളില്‍ നിര്‍മ്മാണമൊന്നും പാടില്ലെന്നായിരുന്നു തീരദേശപരിപാലനിയമം അനുസരിച്ചുള്ള ചട്ടം. 

ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് അത് നൂറ് മീറ്ററാക്കി കുറച്ചു. മല്‍സ്യത്തൊഴിലാളികള്‍ തീരദേശത്തല്ലാതെ പിന്നെവിടെ വീട് വെക്കും. വീട് വെച്ച മല്‍സ്യത്തൊഴിലാളികള്‍ക്ക് കിട്ടുന്നത് താല്‍ക്കാലിക നമ്പറായതിനാല്‍ വസ്തു വച്ചുള്ള വായ്പ കിട്ടില്ല. വീട് കെട്ടാനോ അറ്റകുറ്റപ്പണിക്കോ ഒരു രൂപ ധനസഹായം പോലും ഇവര്‍ക്ക് കിട്ടുന്നില്ല. താല്‍ക്കാലിക നമ്പറിന് വര്‍ഷങ്ങള്‍ നടക്കേണ്ടി വരുന്നതിനാല്‍ വൈദ്യുതി കണക്ഷനും ഗ്യാസ് കണക്ഷനും മറ്റും കിട്ടാന്‍ വലിയ പ്രയാസമാണ്. 

എന്നാല്‍ തീരത്തോട് ചേര്‍ന്ന് കെട്ടിപ്പൊക്കുന്ന റിസോര്‍ട്ടുകാര്‍ക്ക് ഈ പ്രശ്നമൊന്നുമില്ല. റിസോര്‍ട്ടുകാര്‍ക്കും ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ക്കുമെല്ലാം കടലിനോട് ചേര്‍ന്ന് നിര്‍മ്മിച്ചാലും ഈ നിയമമൊന്നും ബാധകമേ അല്ല. എറണാുളം ചെറായി ബീച്ചില്‍ നിന്നുള്ള കാഴ്ചയാണിത്. തീരത്തോട് ചേര്‍ന്ന് റിസോര്‍ട്ടുകള്‍. 

ഈ റിസോര്‍ട്ടില്‍ നിന്നും അമ്പതും നൂറും മീറ്റര്‍ അപ്പുറമുള്ള വീടുകളിലേക്ക് നമുക്ക് പോകാം...ഇത് പുഷ്പി. വീട് കെട്ടിയിട്ട് വര്‍ഷം പത്ത് കഴിഞ്ഞു. നമ്പര്‍ കിട്ടിയില്ല.

എറണാകുളം കുഴുപ്പള്ളി പഞ്ചായത്തിലെ ദേവദാസിന്‍റെ വീട്ടിലേക്ക് കടല്‍ത്തീരത്ത് നിന്ന് നൂറ്റിയമ്പതിലേറെ മീറ്റര്‍ ദൂരമുണ്ട്. നമ്പറില്ല. കടലിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളും മല്‍സ്യത്തൊഴിലാളികളും വീടും തമ്മില്‍ കടലില്‍ നിന്ന് ഇത്രയേറെ ദൂരമുണ്ട്. 

പക്ഷേ മല്‍സ്യത്തൊഴിലാളികളുടെ വീടുകള്‍ മാത്രം നിയമവിരുദ്ധം. കടലിനോട് ചേര്‍ന്ന് ജീവിച്ചാല്‍ മാത്രം പണിക്ക് പോകാന്‍ കഴിയുന്ന ഈ പാവങ്ങള്‍ക്ക് കെട്ടിട നമ്പര്‍ കൊടുക്കാന്‍ എന്തുകൊണ്ട് നമ്മുടെ സര്‍ക്കാര്‍ സംവിധാനത്തിന് കഴിയുന്നില്ല.