സാഹിത്യനിരൂപകനും അധ്യാപകനുമായിരുന്ന എം. അച്യുതന്‍ (86) അന്തരിച്ചു. മഹാകവി ജി ശങ്കരക്കുറുപ്പിന്റെ മരുമകനാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിവിധ കോളേജുകളില്‍ അധ്യാപകനായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി നിര്‍വാഹകസമിതി അംഗം, മുഖ്യമന്ത്രിയുടെ ചീഫ് പബ്ളിക് റിലേഷന്‍സ് ഓഫീസര്‍, സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓടക്കുഴല്‍ സമ്മാനം നല്കുന്ന ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ സെക്രട്ടറിയാണ്. 1996 മുതല്‍ സമസ്ത കേരള സാഹിത്യപരിഷത്ത് പ്രസിഡന്റായി ജോലി ചെയ്തിട്ടുണ്ട്.

പാശ്ചാത്യസാഹിത്യദർശനം (പാശ്ചാത്യപണ്ഡിതന്മാരുടെ ദർശനങ്ങളെ വിമർശനാത്മകമായി വിലയിരുത്തുന്ന കൃതി), കവിതയും കാലവും, സമന്വയം, വിവേചനം, ചെറുകഥ : ഇന്നലെ, ഇന്ന്, നോവൽ : പ്രശ്നങ്ങളും പഠനങ്ങളും, വിമർശലോചനം, നിർദ്ധാരണം, സ്വാതന്ത്ര്യസമരവും മലയാള സാഹിത്യവും, പ്രകരണങ്ങൾ പ്രതികരണങ്ങൾ, വാങ്മുഖം എന്നിവയാണ് പ്രധാന കൃതികള്‍.