തിരുവനന്തപുരം മുതൽ കാസർകോട് വരെ സെമി ഹൈസ്പീഡ് ട്രെയിൻ. വികസന നേട്ടങ്ങൾക്ക് പ്രാധാന്യം നൽകി നയപ്രഖ്യാപനം. കേരളം അഴിമതി കുറഞ്ഞ സംസ്ഥാനമായെന്ന് ഗവർണർ

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേക്ക് ഓടിയെത്താൻ വെറും നാലര മണിക്കൂർ. സെമി ഹൈസ്പീഡ് ട്രെയിനുകൾക്ക് സംസ്ഥാന സർക്കാർ പദ്ധതിയൊരുക്കുമെന്ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. തിരുവനന്തപുരത്തു നിന്ന് കാസർകോട് വരെ മൂന്നാമത്തേയും നാലാമത്തേയും ബ്രോഡ് ഗേജ് പാതകൾ ഉണ്ടാക്കും.

പ്രത്യേക റെയിൽ കൊറിഡോർ വഴി മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിലാണ് ഹൈ സ്പീഡ് ട്രെയിനോടുക. തിരുവനന്തപുരത്തു നിന്നും എറണാകുളം വരെ ഒന്നര മണിക്കൂർ കൊണ്ടും തിരുവനന്തപുരത്ത് നിന്ന് കാസർകോട് വരെ നാലര മണിക്കൂർ കൊണ്ടും ഹൈസ്പീഡ് ട്രെയിൻ ഓടിയെത്തും. ഇതടക്കം വൻകിട വികസന പദ്ധതികൾ നടപ്പാക്കുമെന്ന സൂചനയാണ് നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

പ്രസംഗത്തിൽ നിന്ന്:

  • കണ്ണൂർ വിമാനത്താവളം വികസനത്തിന്റെ കവാടമാക്കും 
  • ശബരിമല വിമാനത്താവളത്തിന് നടപടി തുടങ്ങി 
  • ദുരന്തത്തെ അതിജീവിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ 
  • ഗെയിൽ പദ്ധതി പുരോഗതിയുടെ പാതയിൽ 
  • ഗ്രീൻ ക്യാമ്പസ് പദ്ധതി ആവിഷ്കരിക്കും 
  • സോളാർ ബയോഗ്യാസ് പദ്ധതികൾക്ക് മുൻഗണന
  • കെഎസ്ആർടിസി വരുമാനം കൂടി 
  • ആദിവാസി കുടുംബത്തിൽ ഒരാൾക്ക് ജോലി 
  • ഐടി ടൂറിസം മേഖലകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കും 
  • കേരളം അഴിമതി കുറഞ്ഞ സംസ്ഥാനമായി 

പ്രളയ സഹായം വൈകുന്നു എന്നാരോപിച്ച് ഗവർണറുടെ പ്രസംഗത്തിനിടെ പ്രതിപക്ഷം ബഹളം വച്ചു. പ്രസംഗം ശ്രദ്ധിച്ച് കേൾക്കാനായിരുന്നു ഗവർണറുടെ മറുപടി. ഒമ്പത് ദിവസമാണ് നിയമസഭ സമ്മേളിക്കുന്നത്. 31 ന് ധനമന്ത്രി തോമസ് ഐസക് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കും