ഷാപ്പു തുറക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ ആളുകളെ സ്വാധീനിക്കാന്‍ സൗജന്യമായി മദ്യം വിളമ്പിയെന്ന് ആരോപണം

ആലപ്പുഴ: ആലപ്പുഴയില്‍ വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ച് പൂട്ടിയ ഷാപ്പ് വീണ്ടും തുറക്കാന്‍ ശ്രമം. ഷാപ്പുടമയുടെ നീക്കത്തിനെതിരെ നാട്ടുകാര്‍ പ്രതിഷേധത്തില്‍. പുന്നപ്ര പടിഞ്ഞാറ് വശം പ്രവര്‍ത്തിച്ചിരുന്ന 64 -ാം നമ്പര്‍ ആമസോണ്‍ എന്ന പേരിലുള്ള കള്ള്ഷാപ്പില്‍ വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് 2015 ല്‍ അടച്ചുപൂട്ടുവാന്‍ കളക്ടര്‍ ഉത്തരവിട്ടിരുന്നതാണ്. എക്‌സൈസിന്റെ കീഴിലുള്ള സഞ്ചരിക്കുന്ന പരിശോധനാ ലാബാണ് കള്ളില്‍ വിഷാംശം ഉണ്ടെന്ന് കണ്ടെത്തിയിരുന്നത്.

മൂന്ന് വര്‍ഷമായി അടച്ചിട്ടിരുന്ന ഷാപ്പ് കഴിഞ്ഞമാസം തുറന്നു പ്രവര്‍ത്തിപ്പിക്കുവാന്‍ ശ്രമം നടത്തിയിരുന്നത് നാട്ടുകാര്‍ തടഞ്ഞിരുന്നു. എന്നാല്‍ ജനങ്ങളുടെ പ്രതിഷേധത്തെ മറികടന്നുകൊണ്ട് വീണ്ടും ഷാപ്പ് തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ നടക്കുകയാണെന്ന് സമീപവാസിയും ജനകീയമദ്യവിരുദ്ധസമിതി ചെയര്‍പേഴ്‌സണുമായ കെ പി സുബൈദ പറഞ്ഞു. 

ഈ ഷാപ്പിന്റെ സമീപത്തായി 500 കിലോമീറ്റര്‍ ചുറ്റളവില്‍ 30 ഓളം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഷാപ്പ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോള്‍ ഇതുവഴി കുട്ടികള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കുവാന്‍ ബുദ്ധിമുട്ടായിരുന്നു. ഇവിടം ആരാധനാലായങ്ങളും റോഡ് സൈഡും ആയതിനാല്‍ എപ്പോഴും ഈ ഭാഗത്ത് ജനസഞ്ചാരം ഉള്ളതാണ്. കഴിഞ്ഞമാസം ഷാപ്പ് തുറക്കാന്‍ ഉടമ എത്തിയപ്പോള്‍ ആളുകളെ സ്വാധീനിക്കാന്‍ സൗജന്യമായി മദ്യം വിളമ്പിയെന്നും സമീപവാസികള്‍ പറഞ്ഞു. 

കള്ള്ഷാപ്പിനെതിരെ രംഗത്ത് ഇറങ്ങിയവര്‍ ചേര്‍ന്ന് ജനകീയ മദ്യവിരുദ്ധസമിതി രൂപീകരിച്ചിരുന്നു. ഇതിലെ അംഗങ്ങളെ കള്ളക്കേസില്‍ക്കുടുക്കിയെന്ന് മദ്യവിരുദ്ധസമിതി രക്ഷാധികാരിയായ ഫാ. ഫ്രാന്‍സീസ് കൈതവളപ്പില്‍ പറഞ്ഞു. ആരെതിര്‍ത്താലും ഷാപ്പുതുറക്കുമെന്നാണ് ഷാപ്പുടമയായ ശശിധരന്‍ പറയുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ജനങ്ങളുടെ സ്വര്യജീവിതത്തിന് ബുദ്ധിമുട്ടാകുന്ന ഷാപ്പ് വീണ്ടും തുറന്നു പ്രവര്‍ത്തിച്ചാല്‍ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സമീപവാസിയായ പിഎസ് ജോസി പറഞ്ഞു. ഇതിന്റെ മുന്നോടിയായി ചൊവ്വാഴ്ച്ച പുന്നപ്രതെക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിലേയ്ക്ക് ബഹുജനമാര്‍ച്ചും സംഘടിപ്പിക്കും.