ചെമ്പരിക്ക ഖാസിയുടെ മരണം: ആക്ഷന്‍ കൗണ്‍സില്‍ സമരം നൂറ് ദിവസം പിന്നിട്ടു
ചെമ്പരിക്ക ഖാസിയായിരുന്ന സിഎം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണത്തിൽ ഉത്തരവാദികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ നടത്തിവരുന്ന സമരം 100 ദിവസം പിന്നിട്ടു.
മംഗളൂരു: ചെമ്പരിക്ക ഖാസിയായിരുന്ന സിഎം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണത്തിൽ ഉത്തരവാദികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ നടത്തിവരുന്ന സമരം 100 ദിവസം പിന്നിട്ടു. രാഷ്ട്രീയ നേതാക്കളും അധികാരികളും സമരത്തിനു നേരെ മുഖം തിരിക്കുന്ന സാഹചര്യത്തിൽ പ്രക്ഷോഭം സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കാനാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം.
സമസ്ത സീനിയർ വൈസ് പ്രസിഡന്‍റും ചെമ്പരിക്ക ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണത്തിൽ ശാസ്ത്രീയ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം. 2010 ഫെബ്രുവരി 15 നാണ് ഖാസിയെ ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.
കേരള പൊലീസും സി ബി ഐ യും അന്വേഷിച്ച കേസിൽ നാളിതുവരെയും യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവരാൻ ആയിട്ടില്ല. അന്വേഷണ ഏജൻസിയുടെ നിരുത്തരവാദപരമായ ഇടപെടൽ ഒഴിവാക്കി നീതി ലഭിക്കും വരെ സമരം തുടരുമെന്ന് നേതാക്കൾ വ്യക്തമാക്കി. അടുത്ത മാസം മുതൽ സമരം കോഴിക്കോട്ടേക്ക് മാറ്റും. സമരം 100 നൂറാം ദിനം പിന്നിട്ടിട്ടും അധികാരികൾ മുഖംതിരിക്കുന്ന സാഹചര്യത്തിലാണ് സമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്നത്.