അർധരാത്രി സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലുകൾ പൊളിച്ചു; ചെറുക്കാൻ ശ്രമിച്ച് പ്രതിഷേധക്കാർ
ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ചായിരുന്നു സെക്രട്ടേറിയറ്റിന് മുന്നിലുള്ള പത്തോളം സമരപ്പന്തലുകൾ പൊലീസ് പൊളിച്ചു മാറ്റിയത്. പ്രതിഷേധക്കാർ ചെറുത്തതോടെ സ്ഥലത്ത് വാക്കുതർക്കമായി.
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ പത്തോളം സമരപ്പന്തലുകൾ അർധരാത്രി പൊലീസ് പൊളിച്ചുമാറ്റി. ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശപ്രകാരമാണ് പൊലീസ് നടപടി. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചാണ് സമരപ്പന്തലുകൾ പൊളിച്ചു നീക്കിയതെന്ന് മേയർ വി കെ പ്രശാന്ത് വ്യക്തമാക്കി. എന്നാൽ സമരപ്പന്തലുകൾ പൊലീസ് പൊളിക്കാനെത്തിയത് സമരക്കാർ ചെറുത്തതോടെ അർധരാത്രി സെക്രട്ടേറിയറ്റ് പരിസരത്ത് വാക്കുതർക്കവും പ്രതിഷേധവുമായി.
രാത്രി പതിനൊന്നരയോടെയാണ് സ്ഥലത്ത് പൊലീസെത്തിയത്. സമരപ്പന്തലുകൾ പൊളിക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് പ്രതിഷേധമായി. സമരക്കാർ പന്തൽ പൊളിക്കുന്നത് ചെറുക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് വാക്കു തർക്കമായി. സമരപ്പന്തലിൽ നിന്ന് മാറാൻ വിസമ്മതിച്ചവരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി. കെഎസ്ആർടിസി എംപാനൽ ജീവനക്കാരുടേതുൾപ്പടെയുള്ള സമരപ്പന്തലുകൾ പൊലീസ് ഏറെ പണിപ്പെട്ടാണ് പൊളിച്ചത്.
ആറ്റുകാൽ പൊങ്കാലയ്ക്ക് മുന്നോടിയായിട്ടാണ് നടപടിയെന്ന് വിശദീകരിക്കുന്ന മേയർ വി കെ പ്രശാന്ത് ഇനി സെക്രട്ടേറിയറ്റിന് മുന്നിൽ പന്തൽ കെട്ടി സമരം ചെയ്യാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി.
ഇതിന് മുമ്പ് എ കെ ആന്‍റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് സമരപ്പന്തലുകൾ മാറ്റാൻ നടപടിയുണ്ടായത്. എന്നാൽ പിന്നീടങ്ങോട്ട് സമരങ്ങളുടെ സ്ഥിരം വേദിയായി സെക്രട്ടേറിയറ്റ് പരിസരം മാറി. എൻഡോസൾഫാൻ സമരക്കാർ മുതൽ, വർഷങ്ങളായി സമരം നടത്തുന്ന അരിപ്പ ഭൂസമരക്കാർ വരെയുള്ളവരുടെ പ്രതിഷേധവേദിയായിരുന്നു സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാത.