ഐഡി കാർഡുൾപ്പടെ സമരക്കാർ പരിശോധിയ്ക്കുന്ന കാഴ്ചയാണ് ഗാർഡ് റൂമിന് മുന്നിൽ. പൊലീസ് കാഴ്ചക്കാരായി നോക്കി നിൽക്കുകയാണ്. അമ്പത് വയസ്സിന് മുകളിലാണ് പ്രായമെന്ന് എഴുതി നൽകിയ ശേഷമാണ് ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടറെ അടക്കം സമരക്കാർ കയറ്റിവിട്ടത്.

പമ്പ: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ അധ്യക്ഷതയില്‍ സന്നിധാനത്ത് 11 മണിയ്ക്ക് നടക്കുന്ന ശബരിമല അവലോകനയോഗത്തിൽ പങ്കെടുക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥരെ സമരക്കാർ തടഞ്ഞു. യോഗത്തിനെത്തിയ സിവിൽ സപ്ലൈസിലെ രണ്ട് വനിതാ ഉദ്യോഗസ്ഥരെയാണ് ഗാർഡ് റൂമിന് മുന്നിൽ 'സേവ് ശബരിമല' എന്ന സംഘടനാപ്രവർത്തകർ തടഞ്ഞത്. അമ്പത് വയസ്സിന് മുകളിലാണ് പ്രായമെന്ന് എഴുതി നൽകിയ ശേഷമാണ് ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടറെ അടക്കം രണ്ട് വനിതാ ഉദ്യോഗസ്ഥരെ സമരക്കാർ കയറ്റിവിട്ടത്.

സന്നിധാനത്ത് ഡ്യൂട്ടിയ്ക്ക് നിയോഗിച്ച വനിതാ പൊലീസുദ്യോഗസ്ഥരെയും സമരക്കാര്‍ തിരിച്ചയച്ചു. സന്നിധാനത്തേയ്ക്ക് ഡ്യൂട്ടിയുടെ ഭാഗമായി പോകുന്ന വനിതാ ഉദ്യോഗസ്ഥരുടെ പ്രായം ചോദിച്ച്, സമരക്കാരുടെ അനുമതിയോടെ മാത്രമാണ് അവരെ മുകളിലേയ്ക്ക് കടത്തിവിടുന്നത്. കടന്നു പോകുന്ന സ്ത്രീകളെ എല്ലാം സമരക്കാര്‍ തടയുകയും പരിശോധിക്കുകയും ചെയ്യുമ്പോൾ പൊലീസ് കാഴ്ചക്കാരായി നോക്കി നിൽക്കുകയാണ്.

നേരത്തേ യോഗത്തിൽ പങ്കെടുക്കാൻ രണ്ട് വനിതാ ഉദ്യോഗസ്ഥർ മല കയറിയിരുന്നു. അവരുടെ പ്രായം സംബന്ധിച്ച് തർക്കവുമായി രാഹുൽ ഈശ്വറിന്‍റെ നേതൃത്വത്തിൽ പ്രതിഷേധക്കാർ എത്തി. ഇതോടെ ഗാർഡ് റൂമിൽ അമ്പത് വയസ്സിന് മുകളിലുള്ളവരാണെന്ന് എഴുതി നൽകിയപ്പോഴാണ് രണ്ട് പേരെയും പ്രതിഷേധക്കാർ സന്നിധാനത്തേയ്ക്ക് പോകാൻ അനുവദിച്ചത്. ഒരു രീതിയിലും സ്ത്രീകളെ സന്നിധാനത്തേയ്ക്ക് പോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് സമരക്കാർ. നാമജപവും ശരണംവിളികളുമായി ഗാർഡ് റൂമിന് മുന്നിൽ കുത്തിയിരിക്കുകയാണിപ്പോൾ സമരക്കാർ ഇപ്പോഴും.