പ്രീത ഷാജിയ്ക്ക് അന്ത്യശാസനം; 48 മണിക്കൂറിനുള്ളില്‍ വീട് ഒഴിയണമെന്ന് ഹൈക്കോടതി
തൃക്കാക്കര വില്ലേജ് ഓഫീസർ വീടിന്റെ താക്കോൽ ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറണം. ഈ മാസം 24നു റിപ്പോർട്ട് നൽകാൻ സ്റ്റേറ്റ് അറ്റോർണിക്ക് ഹൈക്കോടതി നിർദ്ദേശം നല്‍കി.
കൊച്ചി: കിടപ്പാടം ജപ്തി ചെയ്തതിനെതിരായി സമരം നടത്തിയ പ്രീത ഷാജിയെന്ന വീട്ടമ്മയോട് 48 മണിക്കൂറിനകം വീട് ഒഴിയണമെന്ന് ഹൈക്കോടതി. തൃക്കാക്കര വില്ലേജ് ഓഫീസർ വീടിന്റെ താക്കോൽ ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറണം. ഈ മാസം 24നു റിപ്പോർട്ട് നൽകാൻ സ്റ്റേറ്റ് അറ്റോർണിക്ക് ഹൈക്കോടതി നിർദ്ദേശം നല്‍കി.
ഇടപ്പള്ളി സ്വദേശിയായ പ്രീത ഷാജിയെ വിമര്‍ശിച്ച കോടതി പ്രശ്നപരിഹാരത്തിന് പല തവണ അവസരം നൽകിയില്ലേ എന്നും ജുഡിഷ്യൽ സംവിധാനങ്ങളെ പരിഹസിക്കുകയാണോയെന്നും ചോദിച്ചു.
കോടതിയിൽ നിന്ന് ഒരു ആനുകൂല്യവും അർഹിക്കുന്നില്ല. പകരം സ്ഥലം നൽകാമെന്ന് ജപ്തി ചെയ്ത സ്ഥലം വാങ്ങിയ രതീഷ് വാഗ്ദാനം നല്‍കിയിരുന്നു. വേണമെങ്കിൽ ഇത് സ്വീകരിക്കാമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. നിയമപരമായ ഒരു ആനുകൂല്യവും കോടതിയുടെ ഭാഗത്തു നിന്നും പ്രീത ഷാജിക് കിട്ടില്ലെന്ന് ഡിവിഷൻ ബഞ്ച് നേരെത്തെ വ്യക്തമാക്കിയിരുന്നു