പുതുച്ചേരിയില്‍ നാടകീയ നീക്കം: ലഫ്റ്റനന്‍റ് ഗവർണർക്കെതിരെയുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സമരം തുടരുന്നു
പുതുച്ചേരിയിൽ രാത്രി വൈകിയും നാടകീയരംഗങ്ങൾ. മുഖ്യമന്ത്രിയും എംഎൽഎമാരും രാജ്ഭവന് മുന്നിൽ സമരം തുടരുന്നു. മന്ത്രിസഭാ തീരുമാനങ്ങളിൽ ഗവർണർ ഇടപെടരുതെന്നാവശ്യം.
ചെന്നൈ: പുതുച്ചേരി മന്ത്രിസഭാ തീരുമാനങ്ങളിൽ ലഫ്റ്റനന്‍റ് ഗവർണർ ഭരണഘടനാ വിരുദ്ധമായി ഇടപെടുന്നുവെന്ന് ആരോപിച്ച് രാജ് നിവാസിന് മുന്നിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന ധർണ തുടരുകയാണ്. മുഖ്യമന്ത്രി വി നാരായണസ്വാമിക്കൊപ്പം സ്പീക്കർ വൈദ്യലിംഗം, മന്ത്രിമാർ, ഡിഎംകെ കോൺഗ്രസ് എംഎൽഎമാരും ധർണയിൽ പങ്കെടുക്കുന്നുണ്ട്.
സർക്കാർ പ്രഖ്യാപിച്ച ഭൂരിഭാഗം പദ്ധതികളുടേയും ഫയലുകളിൽ തീരുമാനമെടുക്കാതെ ഗവർണർ കിരൺ ബേദി വൈകിപ്പിക്കുകയാണെന്നാണ് ആരോപണം. ഗവർണറുടെ നിയമ വിരുദ്ധമായ ഇടപെടലുകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി ഏഴിന് നൽകിയ നിവേദനത്തിന് മറുപടി ലഭിച്ചില്ലെന്നും നാരായണസ്വാമി ചൂണ്ടികാട്ടുന്നു. ഈ മാസം 21 ന് ചർച്ച നടത്താമെന്ന് ഗവർണർ അറിയച്ചതിനെ തുടർന്ന് പ്രതിഷേധം ആദ്യം അവസാനിപ്പിച്ചിരുന്നെങ്കിലും, കറുത്ത വസ്ത്രം അണിഞ്ഞ് എത്തി അർധരാത്രിയോടെ ധർണ വീണ്ടും പുനരാംരംഭിച്ചു.
രാജ് നിവാസിന് മുന്നിൽ കിടന്നാണ് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതിഷേധം. അനധികൃതമായി സർക്കാർ തീരുമാനങ്ങളിൽ ഇടപെടില്ലെന്ന് നേരിട്ട് ഉറപ്പ് ലഭിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് നിലപാട്.