കൊച്ചി: പല സത്യങ്ങളും പുറത്ത് വരുമെന്ന് പേടിച്ചിട്ടാണ് പൊലീസ് തന്നെ ജയിലില്‍ തളച്ചിടുന്നതെന്ന് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ . ജയിലില്‍ നിന്നിറങ്ങിയാല്‍ കേസിനെ പിന്നിലെ സത്യങ്ങള്‍ വെളിപ്പെടുത്തും .ആലുവ കോടതിയില്‍ ഹാജാരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ പൊലീസ് വാഹനത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരോട് വിളിച്ചുപറയുകയായിരുന്നു സുനില്‍കുമാര്‍

ജുഡിഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് സുനില്‍ കുമാറിനെ കോടതിയില്‍ ഹാജരാക്കിയത്. തന്നെയും സുഹൃത്തുക്കളേയും അഭിഭാഷകരേയും പെലീസ് പീഡിപ്പിക്കുകയാണെന്ന് പ്രതി മജസ്ട്രേറ്റിനോട് പറഞ്ഞു. പരാതിയുണ്ടെങ്കില്‍ എഴുതിത്തരാന്‍ കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് രണ്ട് പേജില്‍ ഇക്കാര്യങ്ങല്‍ വിശദമായി എഴുതിക്കൊടുത്തു.

പരാതി പരിശോധിച്ച ശേഷം നടപടി എടുക്കാമെന്ന് മജിസ്ട്രേറ്റ് പ്രതികരിച്ചു. അടുത്ത മാസം ആറ് വരെ റിമാന്‍റ് നീട്ടുകയും ചെയ്തു. പിന്നീട് ജയിലിലേക്ക് കൊണ്ടു പോകാനായി പൊലീസ് വാഹനത്തില്‍കയറ്റിപ്പോഴാണ് മാധ്യമപ്രവര്‍ത്തകരോടുള്ള പ്രതികരണം. പല സത്യങ്ങളും പുറത്ത് വരുമെന്ന് പേടിച്ചിട്ടാണ് പൊലീസ് തന്നെ ജയിലില്‍ തളച്ചിടുന്നതെന്ന് സുനില്‍കുമാര്‍. 

ജയിലില്‍ നിന്നിറങ്ങിയാല്‍ കേസിനെ പിന്നിലെ സത്യങ്ങള്‍ വെളിപ്പെടുത്തും . ഇന്നല്ലെങ്കില്‍ നാളെ സത്യം പുറത്ത് വരും. തന്നെ വേട്ടയാടുന്ന മാധ്യമങ്ങള്‍ അന്ന് ഈ സത്യങ്ങളെല്ലാം എഴുതണമെന്നും സുനില്‍കുമാര്‍ പറഞ്ഞു. നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില് ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ഇത് വരെ കണ്ടെടുക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. 

കീഴടങ്ങുന്ന ദിവസം കൊച്ചിയിലെ അഭിഭാഷകനെ ഫോണ്‍ ഏല്‍പ്പിച്ചുവെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് അഭിഭാഷകനെ നിരവധി തവണ പെലീസ് ചോദ്യം ചെയ്തെങ്കിലും ഇക്കാര്യം അഭിഭാഷകന്‍ നിഷേധിച്ചു. ഫോണ്‍ തേടി അഭിഭാഷകന്‍റെ വീട്ടിലും ഓഫീസിലും പൊലീസ് റെയ്ഡ് നടത്തിയരുന്നു.