കോഴിക്കോട്: അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സംസ്കാരം സ്വദേശമായ വടകര കാരക്കാട്ട് ജുമാമസ്ജിദിൽ നടന്നു. സാഹിത്യ , സാംസ്കാരിക രംഗത്തെ പ്രമുഖരുൾപ്പെടെ നിരവധി പേർ പുനത്തിൽ കുഞ്ഞബ്ദുള്ളക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.
കോഴിക്കോട് , വടകര ടൗൺ ഹാളുകളിലും പുനത്തിൽ പഠിച്ച മടപ്പള്ളി സർക്കാർ സ്കൂളിലും പൊതുദർശനത്തിന് വെച്ച ശേഷമാണ് മൃതദേഹം സ്വദേശമായ കാരക്കാട്ടെത്തിച്ചത്. സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം ആയിരങ്ങളാണ് പ്രിയ സാഹിത്യകാരന് അന്തിമോപചാരം അർപ്പിക്കാനെത്തിയത്.വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് നാല് ദിവസം മുൻപ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പുനത്തിൽ രാവിലെ 7.40 ഓടെയാണ് അന്തരിച്ചത്. ചേവരമ്പലത്തുള്ള മകൾ നാസിമയുടെ വീട്ടിലെത്തിച്ച മൃതശരീരം പിന്നീട് പൊതുദർശനത്തിനായി ടൗൺഹാളിലേക്ക് മാറ്റി. മലയാള സാഹിത്യത്തില്‍ ആധുനികതക്ക് തുടക്കം കുറിച്ചവരില്‍ പ്രമുഖനായ പുനത്തിലിന്‍റെ വിയോഗം സാഹിത്യത്തിനും പൊതുമണ്ഡലത്തിലും വലിയ നഷ്ടമാണെന്ന് പ്രമുഖര്‍ അനുസ്മരിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെ കാരക്കാട് ജുമമസ്ജിദ് ശ്മശാനത്തിലായിരുന്നു സംസ്കാരം.
സാഹിത്യത്തില്‍ മാത്രമല്ല വൈദ്യശാസ്ത്രരംഗത്തും പുനത്തില്‍ തന്‍റ പ്രാഗൽഭ്യം തെളിയിച്ചു അലിഗഡ് സര്‍വ്വകലാശാലയില്‍ നിന്ന് വൈദ്യശാസ്ത്രത്തില്‍ ബിരുദം കരസ്ഥമാക്കിയ അദ്ദേഹം 1970 മുതല്‍ മൂന്ന് വര്‍ഷക്കാലം സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി നോക്കി. 74 മുതല്‍ 1996 വരെ വടകരയില്‍ സ്വകാര്യക്ലിനിക്ക് നടത്തി. പിന്നീട് വയനാട്ടിലെ ആദിവാസി മേഖലയിലും പുനത്തില്‍ പ്രിയപ്പെട്ട ഡോക്ടറായി. രാഷ്ട്രീയക്കാരനായും ഇടക്ക് വേഷപകര്‍ച്ച നടത്തി. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പതിനായിരത്തിലധികം വോട്ടുകള്‍ നേടി. അസുഖങ്ങളെ തുടര്‍ന്ന് ഒന്നരവര്‍ഷമായി അദ്ദേഹം പൊതുമണ്ഡലത്തില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കുകയായിരുന്നു.
