പൂനെ: ഒരു ചെരുപ്പ് നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യും, ഭൂരിഭാഗം പേരും അടുത്തത് വാങ്ങും. ഇനി ആരെങ്കിലു അത് പൊലീസ് സ്റ്റേഷനില്‍ പൊയി പറയുകയാണെങ്കില്‍ എന്തായിരിക്കും അവരുടെ പ്രതികരണം. ചിലപ്പോള്‍ പൊലീസ് ഉദ്ദ്യോഗസ്ഥര്‍ അത് കേട്ടെന്ന് പോലും നടിക്കില്ല. എന്നാല്‍ എല്ലായിടത്തും അങ്ങനെയല്ല കാര്യങ്ങള്‍. ഒരു ചെരുപ്പ് നഷ്ടപ്പെട്ടാല്‍ ഏതറ്റവും വരെ പോകുന്നവര്‍ ഉണ്ട്. അവരെ സഹായിക്കാനായി ചില പൊലീസ് ഉദ്ദ്യോഗസ്ഥരും ഉണ്ട്.

ഇതുപോലെ ചെരുപ്പിന് വേണ്ടി പൊലീസ് സ്റ്റേഷന്‍ കയറിയ ഒരാളുണ്ട് പൂനെയില്‍. വിശാല്‍ ഖലേല്‍ക്കര്‍ എന്നാണ് പേര്. കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് കെഡ് തഹ്സിലെ താമസക്കാരനായ വിശാല്‍ ഖലേല്‍ക്കര്‍ തന്‍റെ ചെരുപ്പ് കാണാതായെന്ന് പൊലീസില്‍ പരാതി നല്‍കിയത്. തന്‍റെ അപ്പാര്‍ട്ട്മെന്‍റിന് മുമ്പില്‍ ഊരിയിട്ട ചെരുപ്പാണ് കാണാതായതെന്നാണ് വിശാല്‍ പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് കേസെടുത്തു. പാലസ് റെസിഡന്‍സി അസോസിയേഷന്‍റെ മൂന്നാം നിലയിലാണ് വിശാല്‍ താമസിച്ചിരുന്നത്.

വിശാലിന്‍റെ 425 രൂപ വിലയുള്ള കറുത്ത വള്ളി ചെരുപ്പ് ഒക്ടോബര്‍ മൂന്നിന് രാവിലെ മൂന്ന് മണിക്കും എട്ട് മണിക്കും ഇടയില്‍ ഏതോ അജ്ഞാതന്‍ മോഷ്ടിക്കുകയായിരുന്നു. ഇത്തരം കേസുകള്‍ ഇതിനു മുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന ചോദ്യത്തിന് പൊലീസിന്‍റെ മറുപടി ഇതാണ്. ഏതൊക്കെ തരത്തിലുള്ള പരാതിയുമായി ആരൊക്കെ എത്തും എന്ന് ഒരിക്കലും പറയാന്‍ പറ്റില്ല. അജ്ഞാതനായ ഒരാള്‍ക്കെതിരെ മോഷണ കുറ്റത്തിന് കേസെടുത്തിട്ടുണ്ട് എന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്.