2017 ജനുവരിയിൽ ഭീമ കൊറെഗാവിൽ നടന്ന നടന്ന അക്രമസംഭവങ്ങളിൽ പങ്കുണ്ടെന്നാരോപിച്ച് പുനെ പൊലീസ് ആനന്ദ് തെൽതുംദെയെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.  ഫെബ്രുവരെ 18 വരെ തെൽതുംതെയെ അറസ്റ്റ് ചെയ്യരുത് എന്ന സുപ്രീംകോടതി നിർദ്ദേശം നിലനിൽക്കെയാണ് അദ്ദേഹത്തിന്‍റെ അറസ്റ്റ്.

പുനെ: ദളിത്, മാർക്സിസ്റ്റ് ചിന്തകനും ഗോവ ഇന്‍സ്റ്റിറ്റ്യട്ട് ഓഫ് മാനേജ്മെന്‍റ് പ്രൊഫസറുമായ ആനന്ദ് തെൽതുംദെയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പുനെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. 2017 ജനുവരിയിൽ ഭീമ കൊറെഗാവിൽ നടന്ന നടന്ന അക്രമസംഭവങ്ങളിൽ പങ്കുണ്ടെന്നാരോപിച്ച് പുനെ പൊലീസ് അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. ഫെബ്രുവരെ 18 വരെ തെൽതുംതെയെ അറസ്റ്റ് ചെയ്യരുത് എന്ന സുപ്രീംകോടതി നിർദ്ദേശം നിലനിൽക്കെയാണ് തെൽതുംദെയുടെ അറസ്റ്റ്.

Add Asianetnews as a Preferred SourcegooglePreferred

തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്ന ആനന്ദ് തെൽതുംദെയുടെ ആവശ്യം ജനുവരി പതിനാലിന് സുപ്രീം കോടതി തള്ളിയിരുന്നു. പൂനെയിലെ പ്രത്യേക കോടതി അദ്ദേഹത്തിന്‍റെ മുൻകൂർ ജാമ്യാപേക്ഷയും തള്ളിയതോടെയാണ് പുലർച്ചെ നാല് മണിയോടെ മുംബൈ വിമാനത്താവളത്തിൽ വച്ച് പുനെ പൊലീസ് ആനന്ദ് തെൽതുംദെയെ അറസ്റ്റ് ചെയ്തത്.

പുനെയിലെ പ്രത്യേക കോടതിയിൽ ആനന്ദ് തെൽതുംദെയെ ഇന്ന് തന്നെ ഹാജരാക്കുമെന്ന് പുനെ സിറ്റി അസിസ്റ്റന്‍റ് കമ്മീഷണർ ശിവാജി പവാ‍ർ പറഞ്ഞു. തുടരന്വേഷണത്തിന് പൊലീസ് ആനന്ദിനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടേക്കും. കേന്ദ്ര സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയിൽ പങ്കാളിയായെന്നും ദേശ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നുമാണ് ആനന്ദ് തെൽതുംദെക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്ന കേസ്.