ആരാധന മൂത്ത് മൈതാനത്തേക്ക് ഓടി കയറിയതല്ല; ജീവിതകാലം മുഴുവന്‍ വെളിച്ചം കാണില്ലെന്നുറപ്പുണ്ടായിട്ടും പ്രതിഷേധിച്ചതാണ്
- 2018 ലോകകപ്പ് ചരിത്രത്തിന്‍റെ വിസ്മൃതിയിലാണ്ടാലും ഈ പ്രതിഷേധം ജ്വലിച്ച് നില്‍ക്കും
മോസ്ക്കോ: ഈ ഫൈനലിന്റെ മാത്രമല്ല ഈ ലോകകപ്പിന്റെ തന്നെ ഏറ്റവും മനോഹര നിമിഷം മെസ്സിയുടെയോ എംബാപ്പയുടെയോ ഗോളുകളായിരുന്നില്ല. മറിച്ച് ഇന്നലെ ഫൈനലിൽ നടന്ന ഓടിക്കയറിയുള്ള പ്രതിഷേധമാണെന്നാണ് ലോക മാധ്യമങ്ങള്‍ ഇപ്പോള്‍ പറയുന്നത്.
റഷ്യയിൽ നടക്കുന്ന ഹ്യൂമൻ റൈറ്സ് വയലേഷനെ ആഗോള തലത്തിൽ ശ്രദ്ധയാർജിക്കാനായി പുസി റിയോറ്റ് എന്ന പങ്ക് ബാൻഡ് നടത്തിയ ധീരമായ പ്രകടനമായിരുന്ന ആ തടസ്സപ്പെടുത്തൽ. ലോകത്തെ ഏറ്റവും ശക്തനായ മനുഷ്യൻ എന്ന് വിളിക്കപ്പെടുന്ന റഷ്യന്‍ പ്രസിഡന്‍റ് പുടിനോടുള്ള പ്രതിഷേധം കൂടി ആയിരുന്നു അത്. അതും പുടിനുള്ള വേദിയിൽ പോലീസ് വേഷം ധരിച്ചെത്തിയായിരുന്നു ഇവരുടെ ഈ പ്രോട്ടെസ്റ്റ്.
എന്ത് തരം മനസികാവസ്ഥയായിരിക്കും അവരെ നയിച്ചിട്ടുണ്ടാവുക എന്ന് ചിന്തിച്ചാല്‍ അക്രമത്തിന്‍റെ പാതയിലല്ലാതെയും പ്രതിഷേധം സംഘടിപ്പിക്കാം എന്ന് ലോകത്തിനു തന്നെ കാണിച്ചുകൊടുക്കുന്ന പോലെ എന്നാകും ഉത്തരം.
രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, ഇന്റർനെറ്റിൽ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുക, പ്രതിഷേധ സ്വാതന്ത്യ്രം അനുവദിക്കുക, പൊളിറ്റിക്കൽ കോമ്പറ്റിഷൻ അനുവദിക്കുക എന്നതാണ് ഇവരുടെ ആവശ്യങ്ങൾ.
റഷ്യയുടെ രീതി അനുസരിച്ചു ഇവയിലൊന്നും പോലും നടപ്പാകില്ലായിരിക്കാം. പ്രതിഷേധം നടത്തിയവര്‍ വെളിച്ചം തന്നെ കണ്ടെന്നും വരില്ലായിരിക്കും. പക്ഷെ മനുഷ്യന്റെ ചെറുത്തു നിൽപ്പുകളുടെ ചരിത്രത്തിൽ ഈ നാല് പേര്‍ സ്ഥാനം നേടിക്കഴിഞ്ഞു. 2018 ലോകകപ്പ് ചരിത്രത്തിന്‍റെ വിസ്മൃതിയിലാണ്ടാലും ഈ പ്രതിഷേധം ജ്വലിച്ച് നില്‍ക്കും.