മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നല്‍കിയ വിവരങ്ങളിലേറെയും സത്യവിരുദ്ധമാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഭൂമി സംബന്ധമായ വിവരങ്ങളില്‍ നല്‍കിയതിലേറയും വ്യാജമാണെന്നാണ് തെളിയുന്നത്. പിവി അന്‍വര്‍ സ്വന്തമെന്ന് കാട്ടിയ ഭൂമിക്ക് സ്വന്തമെന്ന് കാട്ടിയ ഭൂമിക്ക് വേറെയും അവകാശികള്‍. തൃക്കലങ്ങോട് വില്ലേജ് ഓഫീസിലെ രേഖകള്‍ പ്രകാരം അന്‍വര്‍ തന്റേതെന്ന് കാട്ടിയ ഭൂമിയുടെ സര്‍വ്വേ നമ്പറില്‍ അഞ്ച് അവകാശികളാണ് ഉള്ളത്.

വ്യാജവിവരങ്ങള്‍ നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിച്ചുവെന്ന ഗുരുതരമായ കുറ്റമാണ് പി വി അന്‍വര്‍ ചെയ്തിരിക്കുന്നത്. സത്യവാങ്മൂലത്തില്‍ എംഎല്‍എ നല്‍കിയ വിവരമനുസരിച്ച് തൃക്കലങ്ങോട് വില്ലേജിലെ 62/241 എന്ന സര്‍വ്വേ നമ്പറില്‍ മാത്രം 203.62 ഏക്കര്‍ ഭൂമിയുണ്ട്. എന്നാല്‍ വില്ലേജ് ഓഫീസില്‍ നടത്തിയ അന്വേഷണത്തില്‍ എംഎല്‍എ നല്‍കിയത് വ്യാജ വിവരമാണെന്ന് ബോധ്യപ്പെട്ടു. വിവരാവകാശ നിയമപ്രകാരം കിട്ടിയ രേഖ വ്യക്തമാക്കുന്നത് ഇങ്ങനെ. 62/241 എന്ന സര്‍വ്വേ നമ്പറിലുള്ള ഭൂമിയുടെ അവകാശി അന്‍വറല്ല. ചൂണ്ടയില്‍ ജോണ്‍ ഫ്രാന്‍സിസ്, കമലാ ചന്ദ്രന്‍, എല്‍സി സ്ഫടികം, തെമീന കൃപ റാവു, എബി ഫ്രാന്‍സിസ് എന്നിവരുടെ പേരിലാണ് ഭൂമിയെന്ന് വില്ലേജ് ഓഫീസില്‍ നിന്ന് കിട്ടിയ വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

അന്‍വര്‍ നല്‍കിയ സര്‍വ്വേ നമ്പറിലുള്ള ഭൂമിക്ക് കരം അടക്കുന്നത് ഇവരാണ്. വില്ലേജ് ഓഫീസ് രേഖകള്‍ പ്രകാരം 243/3 എന്ന സര്‍വ്വേ നമ്പറിലാണ് അന്‍വറിന്റെ ഭൂമി. 1.56 ഏക്കര്‍ ഭൂമിക്ക് മാത്രമാണ് ഈ സര്‍വ്വേ നമ്പറിലുള്ളത്. ഈ ഭൂമിക്ക് അന്‍വര്‍ കരം അചട്ടതിന്റെ രേഖയും വില്ലേജ് ഓഫീസിലുണ്ട്. യാഥാര്‍ത്ഥ്യമിതാണെന്നിരിക്കേ സത്യവാങ്മൂലത്തില്‍ സ്വന്തം പേരിലല്ലാത്ത ഭൂമിയുടെ വിവരങ്ങള്‍ എന്തിന് നല്‍കിയെന്നതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. ഇവിടെയാണ് ഭൂമി തട്ടിപ്പ്, ബിനാമി ഇടപാടുകള്‍ തുടങ്ങിയ എംഎല്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ ശക്തമാകുന്നത്