തിരുവനന്തപുരം: ഓടയില്‍ വീണ് മരിക്കുന്നത് കാല്‍നട യാത്രക്കാരുടെ ശ്രദ്ധക്കുറവാണെന്ന് പൊതുമരാമത്ത് വകുപ്പ് മനുഷ്യാവകാശ കമ്മീഷനു മുന്നില്‍ നടത്തിയ വിശദീകരണം വിവാദമായി.കമ്മീഷന്‍ ഇക്കാര്യത്തില്‍ അതൃപ്തി രേഖപ്പെടുത്തുകയും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തു.

കാല്‍നട യാത്രക്കാരുടെ ശ്രദ്ധക്കുറവാണ് ഓടയില്‍ വീണ് മരിക്കാന്‍ കാരണമെന്നാണ് പൊതുമരാമത്ത് വകുപ്പിന്‍റെ വിചിത്ര വാദം.കമ്മീഷന് മുന്നില്‍ ഇത് വിശദീകരിച്ച ഉദ്യോഗസ്ഥര്‍ വെട്ടിലായി.കോഴിക്കോട് നടന്ന സിറ്റിങ്ങില്‍ കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ സമീപനത്തില്‍ അതൃപ്തി രേഖപ്പെടുത്തി. ഉദ്യോഗസ്ഥരുടെ പിഴവാണ് ഇത്തരം സംഭവങ്ങള്‍ക്ക്കാരണമെന്ന് കമ്മീഷന്‍ വിലയിരുത്തി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തു.

കോട്ടൂളിയില്‍ ഓടയില്‍ വീണ് മരിച്ച സതീശന്‍, വയനാട് റോഡില്‍ ഓടയില്‍ വീണ് പരിക്കേറ്റ മുജീബ് റഹ്മാന്‍ എന്നിവരെ കുറിച്ചുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന് മുന്നില്‍ പരാതി എത്തിയത്. ഇതിലായിരുന്നു ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയത്.സതീശന്‍റെ കുടുംബത്തിനും മുജീബ് റഹ്മാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം നല്‍കാന്‍ ആക്ടിങ്ങ് ചെയര്‍പേഴ്സണ്‍ പി. മോഹന ദാസ് ശുപാര്‍ശ ചെയ്തു.