ഗൾഫ് പ്രതിസന്ധിയെച്ചൊല്ലി ഖത്തറും യു.എ.ഇയും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ വീണ്ടും രൂക്ഷം. അനുരഞ്ജന പ്രതീക്ഷകൾക്ക് മങ്ങലേല്‍പ്പിച്ചാണ് ഇരു രാജ്യങ്ങളും ആരോപണ പ്രത്യാരോപണങ്ങൾ തുടരുന്നത്.
ഒരു ഇടവേളയ്ക്ക് ശേഷമാണ് ഗൾഫ് രാജ്യങ്ങൾ തമ്മിൽ ഉപരോധത്തെച്ചൊല്ലി വീണ്ടും കൊമ്പുകോർക്കുന്നത്. അനുരഞ്ജന ശ്രമങ്ങൾ വിജയത്തോട് അടുക്കുന്നതിനാൽ ഇത് അട്ടിമറിക്കാൻ ചില ഗൾഫ് രാജ്യങ്ങൾ ശ്രമിക്കുന്നതായുള്ള ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹിമാൻ അൽതാനിയുടെ പ്രതികരണമാണ് പുതിയ പ്രകോപനം. രാജ്യങ്ങൾ യുദ്ധപ്രഖ്യാപനമാണ് നടത്തുന്നതെന്നും അദ്ദേഹം കുട്ടിച്ചേർത്തു. എന്നാൽ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളെ അട്ടിമറിക്കുന്നത് ഖത്തറാണെന്നാണ് യുഎഇ തിരിച്ചടിച്ചു.
പ്രശ്നപരിഹാരത്തിന് പതിമൂന്നിന ഉപാധികൾ മുന്നോട്ടു വെച്ചെങ്കിലും ഖത്തറിന്റെ പ്രതികരണം നിഷേധാത്മകമായിരുന്നുവെന്നും വിദേശ കാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. കുവൈറ്റ് അമീർ നടത്തിവരുന്ന മധ്യസ്ഥ ശ്രമങ്ങളെ അട്ടിമറിക്കാൻ മാത്രമേ ഖത്തറിന്റെ ആരോപണം ഉപകരിക്കൂ. ഇതിനിടെ ഖത്തറിന്റെ വ്യോമാതിർത്തി ലംഘിച്ചുവെന്ന് ആരോപിച്ചു ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിലിൽ യു.എ.ക്കെതിരെ ഖത്തർ പരാതി നൽകി. കഴിഞ്ഞ ഡിസംബർ 21- ന് യു.എ.ഇ യുടെ യുദ്ധവിമാനം ഖത്തറിന്റെ വ്യോമാതിർത്തിയിൽ പ്രവേശിച്ചുവെന്ന് കാണിച്ചാണ് പരാതി
