കടുത്ത ഉപരോധം ഏര്‍പ്പെടുത്തി ഖത്തറിനെ വരുതിയിലിക്കാനുള്ള സൗദി സഖ്യ രാജ്യങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കി ഖത്തര്‍ കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ ശൈഖ് അബ്ദുല്ല ബിന്‍ സഊദ് അല്‍ഥാനി. 340 ബില്യന്‍ ഡോളറിന്റെ കരുതല്‍ ധനം ഖത്തറിന്റ കൈവശമുണ്ടെന്നും ഉപരോധിക്കുന്നവര്‍ക്ക് രാജ്യത്തെ ഒന്നും ചെയ്യാനാവില്ലെന്നുമാണ് സി.എന്‍.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. ഞങ്ങളുടെ ധനകാര്യ സംവിധാനം അത്രത്തോളം വിശ്വാസ്യമാണ്. ശക്തരായ അയല്‍രാജ്യങ്ങള്‍ ഏല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഏത് ആഘാതവും മറികടക്കാന്‍ ഖത്തറിന് കഴിയുമെന്നും അദ്ദേഹം തോന്നുന്നത്.

40 ബില്യന്റെ കരുതല്‍ സ്വര്‍ണ്ണശേഖരമാണ് ഖത്തര്‍ കേന്ദ്ര ബാങ്കിനുള്ളത്. ഇതിന് പുറമേ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോരിറ്റി 300 ബില്യന്‍ ഡോളറും കരുതിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജൂണ്‍ അഞ്ചിന് സൗദിയും മറ്റ് അറബ് രാജ്യങ്ങളും ഉപരോധം ഏര്‍പ്പെടുത്തിയതിന് ശേഷം ഖത്തറിലെ ഓഹരികളെല്ലാം കടുത്ത വെല്ലുവിളി നേരിടുകയാണ്. എന്നാല്‍ ഉപരോധം ഖത്തറിന്റെ സാമ്പത്തിക സ്ഥിതിയില്‍ ഒരു ക്ഷീണവും വരുത്തിയിട്ടില്ല എന്നാണ് കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ പറയുന്നത്. രാജ്യത്തിന് വെല്ലുവിളികളേയില്ല. കണക്കുകള്‍ പരിശോധിക്കാന്‍ ആരെയും തങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഇക്കാര്യ ഐ.എം.എഫ് അടക്കമുള്ള ഏജന്‍സികളെയും അറിയിച്ചിട്ടുണ്ട്. വിദേശികള്‍ രാജ്യത്ത് നിന്ന് പണം പുറത്തേക്ക് അയക്കുന്നുണ്ട്. എന്നാല്‍ അത് വളരെ തുച്ഛമായ തുകയാണ്. രാജ്യത്തിലേക്ക് വരുന്ന പണത്തെ അപേക്ഷിച്ച് പുറത്തേക്ക് പോകുന്ന പണം വളരെ കുറവാണ്.

എണ്ണ-വാതക സെക്ടറുകളിലെ ദീര്‍ഘകാല കരാറുകളെ ഉപരോധം ഒരു തരത്തിലും ബാധിക്കാനു പോകുന്നില്ലെന്നും ഖത്തര്‍ അറിയിച്ചു. മൂഡിസ് പോലുള്ള അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ ഖത്തറിന്റെ സാമ്പത്തിക സ്ഥിതിയില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക കയറ്റുമതി രാജ്യമായ ഖത്തര്‍. ഉപരോധം മറികടക്കാനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നുവെന്നാണ് സാമ്പത്തിക വിദഗ്ദര്‍ വിലയിരുത്തുന്നത്.