ഖത്തറില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്വദേശി മുൻഗണന വരുന്നു
സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ലഭിക്കാൻ അർഹതയുള്ളവരുടെ മുൻഗണനാ ക്രമം വിശദീകരിച്ചുകൊണ്ടുള്ളതാണ് പുതിയ നിയമം. ഇതനുസരിച്ച് ഖത്തരി പൗരന്മാർ കഴിഞ്ഞാൽ സ്വദേശികളല്ലാത്ത പുരുഷന്മാരെ വിവാഹം കഴിച്ച ഖത്തരി സ്ത്രീകളുടെയും വിദേശി വനിതകളെ വിവാഹം ചെയ്ത ഖത്തരി പുരുഷൻമാരുടെയും കുട്ടികൾക്കായിരിക്കും വിവിധ തസ്തികകളിൽ മുൻഗണന ലഭിക്കുക.
ഇവർക്ക് ശേഷം ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്കും അതിനുശേഷം അറബ് വംശജർക്കുമായിരിക്കും ഉയർന്ന പരിഗണന ലഭിക്കുക. അതേസമയം ഭരണ നിർവഹണ വിഭാഗത്തിലെയും നീതിന്യായ വകുപ്പിലെയും ഖത്തർ പെട്രോളിയത്തിലെയും ജീവനക്കാരെ പുതിയ നിയമത്തിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊതുമേഖലാ ജോലികളെ മുൻഗണനാ ക്രമത്തിൽ ഇനം തിരിക്കുന്ന ചുമതല ഭരണ നിർവഹണ - തൊഴിൽ സാമൂഹ്യ കാര്യ മന്ത്രാലയത്തിനായിരിക്കും. ഇതിനായി മാർഗ നിർദേശ പുസ്തകം തയാറാക്കും.
ഓരോ സർക്കാർ സ്ഥാപനവും വിവിധ തസ്തികകളിലേക്ക് ആവശ്യമായ തൊഴിലാളികളെ കുറിച്ചുള്ള വിശദശാംശങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള തൊഴിൽ ഘടനയ്ക്ക് രൂപം നൽകണമെന്നും പുതിയ നിയമത്തിൽ നിർദേശിക്കുന്നു. ഇതിനു തൊഴിൽ മന്ത്രിയുടെ അംഗീകാരം ലഭിച്ചാൽ മാത്രമേ നിയമനങ്ങൾ നടത്താൻ കഴിയൂ.