വക്രയിലെയും അല്‍ഖോറിലെയും മല്‍സ്യ ബന്ധന തുറമുഖങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളുടെ ഏറെ കാലത്തെ പരാതിയാണിത്. ബോട്ടുകളുടെ എണ്ണം വര്‍ധിച്ചതോടെ നിന്നു തിരിയാനിടമില്ലാത്ത ഹാര്‍ബറില്‍ മത്സ്യം കയറ്റാനും ഇറക്കാനും തൊഴിലാളികള്‍ വിഷമിക്കുന്നു. ഈ സാഹചര്യം മനസിലാക്കിയാണ് മത്സ്യബന്ധന തൊഴിലാളികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ സാഹചര്യമൊരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കൂടുതല്‍ സൗകര്യങ്ങളൊരുക്കി ഹാര്‍ബറുകള്‍ വികസിപ്പിക്കുന്നതോടൊപ്പം മല്‍സ്യ വില്‍പ്പനക്കുള്ള സായാഹ്ന മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള വിപുലമായ സംവിധാനങ്ങള്‍ ഏര്‍പെടുത്താനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്.

അതിനൂതനമായ മല്‍സ്യബന്ധന ഉപകരണങ്ങളും അടിസ്ഥാന സൗകര്യവികസനവും യാഥാര്‍ഥ്യമാകുന്നതോടെ രാജ്യത്തെ മത്സ്യബന്ധന തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. ഫിഷിങ് സൊസൈറ്റി രജിസ്റ്റര്‍ ചെയ്യാനുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം കൂടി പ്രാബല്യത്തില്‍ വരുന്നതോടെ തൊഴിലാളികളുടെ പരാതികള്‍ ബോധിപ്പിക്കാനും പരിഹാരം കാണാനും കഴിയും. കൃത്യമായ കാലാവസ്ഥാ പ്രവചനവും ആവശ്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങളും നല്‍കാന്‍ ഗള്‍ഫ് മറൈന്‍ സെന്റര്‍ സ്ഥാപിക്കുന്നതിലൂടെ മത്സ്യബന്ധനം കൂടുതല്‍ സുഗമവും ആയാസ രഹിതവുമാകുമെന്നും തൊഴിലാളികള്‍ പ്രതീക്ഷിക്കുന്നു.