ഖത്തറിൽ വിദേശികൾക്ക് സ്ഥിരം താമസാനുമതി നൽകുന്നത് സംബന്ധിച്ച കരട് രേഖ അടുത്ത മാസം ശൂറാ കൗൺസിലിന്റെ പരിഗണക്ക് വെക്കും. ഒരു ഗൾഫ് രാജ്യം ഇതാദ്യമായാണ് തെരഞ്ഞെടുക്കപ്പെടുന്ന വിദേശികൾക്ക് തുല്യപരിഗണനയിൽ സ്ഥിരം താമസാനുമതി നൽകാൻ വഴിയൊരുക്കുന്നത്.

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനിയാണ് ഒരു ടെലിവിഷൻ അഭിമുഖത്തിനിടെ വിദേശികൾക്കുള്ള സ്ഥിരം താമസാനുമതി സംബന്ധിച്ച പുരോഗതിയെ കുറിച്ച് വിശദീകരിച്ചത്.കഴിഞ്ഞ ആഗസ്റ്റിലാണ് ഇത് സംബന്ധിച്ച കരട് രേഖയ്‌ക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്. കരട് രേഖ ശൂറാ കൗൺസിലിന് വിടുന്നതോടെ സുപ്രധാനമായ ഈ തീരുമാനത്തിൽ ഔദ്യോഗിക തലത്തിൽ വീണ്ടും ചർച്ചകൾ സജീവമാകും.കരട് രേഖ പ്രകാരം നിയമത്തിൽ അനുശാസിക്കുന്ന വ്യവസ്ഥകൾ പാലിക്കുന്ന വിദേശികൾക്കാണ് സ്ഥിരം താമസാനുമതി നൽകുക.

രാജ്യത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ വിദേശികൾ,വിദേശിയെ വിവാഹം ചെയ്ത സ്വദേശി വനിതകളുടെ മക്കൾ,രാജ്യത്തിൻറെ ചില പ്രത്യേക ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന വിദേശികൾ, തുടങ്ങിയവരായിരിക്കും സ്ഥിരം താമസാനുമതിക്ക് അർഹരെന്ന് കരട് രേഖയിൽ വ്യക്തമാക്കുന്നുണ്ട്.സർക്കാർ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസം,ആരോഗ്യപരിചരണം,എന്നിവയിൽ സ്വദേശിക്ക് ലഭിക്കുന്ന തുല്യ പരിഗണന ഇവർക്ക് ലഭിക്കും. സിവിൽ-സൈനിക ജോലികളിൽ സ്വദേശികൾ കഴിഞ്ഞാൽ ഇവർക്കായിരിക്കും പരിഗണന നൽകുക.വിദേശികൾക്ക് റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉടമസ്ഥ അനുവദിക്കുന്നത് സംബന്ധിച്ച കരട് രേഖ തയാറാക്കാൻ അമീർ നിർദേശിച്ചതായും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി.