ദോഹ: ഖത്തറിൽ സാങ്കേതിക മേഖലയിൽ തൊഴിലെടുക്കുന്നവർക്ക്‌ പുതിയ ഐഡി കാർഡ് നിർബന്ധമാക്കും. അടിസ്ഥാന പരിചയം പോലുമില്ലാത്തവർസാങ്കേതിക മേഖലയിൽ ജോലിയെടുക്കുന്നത് രാജ്യ സുരക്ഷക്ക് ആപത്താണെന്ന് മുൻസിപ്പൽ മന്ത്രാലയം മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് നടപടി. ഇലക്ട്രീഷ്യൻ, പ്ലമ്പർ, നിർമാണ മേഖലയിൽ ജോലി ചെയ്യുന്നവർ എന്നിവർക്കാണ് ഇത് ബാധകമാവുക.

സാങ്കേതിക മേഖലയിൽ ജോലി ചെയ്യുന്നവരിൽ വലിയൊരു വിഭാഗവും ജോലിയിൽ അടിസ്ഥാന പരിചയം പോലും ഇല്ലാത്തവരാണെന്ന മുനിസിപ്പൽ
മന്ത്രാലയത്തിന്‍റെ കണ്ടെത്തലിനെ തുടർന്നാണ് ഇക്കാര്യത്തിൽ കർശന വ്യവസ്ഥകൾ നടപ്പിലാക്കാൻ തൊഴിൽ മന്ത്രാലയത്തോട് നിർദേശിച്ചത്. വിവിധ വിസകളിൽ രാജ്യത്തു പ്രവേശിക്കുകയും പിന്നീട് വൈദ്യുതി, സുരക്ഷാ, എൻജിനീയറിങ്, കെട്ടിട നിർമാണം എന്നീ മേഖലകളിൽ തൊഴിലെടുക്കുകയും ചെയ്യുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടുണ്ട്. 

കമ്പനികൾ തങ്ങളുടെ വിസയിൽ അല്ലാത്തവരെ കൊണ്ട് ഇലക്ട്രോണിക്സ് റിപ്പയറിങ്, ഇലക്ട്രിക്കൽ വയറിങ്, കെട്ടിട നിർമാണം എന്നിങ്ങനെയുള്ള ജോലികൾ ചെയ്യിക്കുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വേണ്ടത്ര പരിചയവും വൈദഗ്ധ്യവും ലഭിച്ചവരാണോ ഇത്തരം ജോലികൾ ചെയ്യുന്നതെന്ന് പരിശോധിക്കാൻ വരും ദിവസങ്ങളിൽ പരിശോധനകൾ കർശനമാക്കാനാണ് തീരുമാനം.

സാങ്കേതിക മേഖലയിലുള്ള ജോലിക്കാർക്ക് ആവശ്യമായ യോഗ്യതകളുണ്ടെന്ന് തെളിയിക്കുന്ന , സർട്ടിഫിക്കറ്റുകൾ സൂക്ഷമമായി നിരീക്ഷിച്ചു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാകും പുതിയ ഐഡി കാർഡുകൾ വിതരണം ചെയ്യുക. ഇതിനായി കർശന നിരീക്ഷണം റിക്രൂട്ടിങ് കമ്പനികൾക്കും ഏർപ്പെടുത്തും.

ഒരേ സമയം നിരവധി ജോലികളിൽ ഏർപ്പെടുന്ന തൊഴിൽ സംസ്കാരം ആരോഗ്യകരമല്ലെന്നും കമ്പനികൾ ആളുകളെ റിക്രൂട് ചെയ്യുമ്പോൾ ജോലി
എന്താണെന്ന് വ്യക്തമായി ധരിപ്പിച്ച ശേഷമാണു രാജ്യത്തേക്ക് കൊണ്ട് വരേണ്ടതെന്നും തൊഴിൽ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. നിലവിൽ തൊഴിൽ
മന്ത്രാലയം നൽകുന്ന തിരിച്ചറിയൽ കാർഡിൽ ജോലിയെ പറ്റി സൂചിപ്പിക്കുന്നില്ല.

എന്നാൽ പുതിയ ഐഡിയിൽ ഇത് വ്യക്തമായി രേഖപെടുത്തുമെന്നും ജോലി സമയത്തു ധരിക്കുന്ന യൂനിഫോമിൽ തൊഴിൽ രേഖപ്പെടുത്തുമെന്നും മുൻസിപ്പൽ മന്ത്രലയം അറിയിച്ചു. വയറിങ്, പ്ലംബിങ് തുടങ്ങി വീട്ടു സഹായങ്ങൾക്കായി പോലും തൊഴിലാളികളെ ജോലിക്കെടുക്കുന്നവർ ഇക്കാര്യം പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണെന്നും മന്ത്രാലയം വക്താവ് മുന്നറിയിപ്പ് നൽകി.