തിരുവനന്തപുരം: പാറമടകള്‍ക്ക് അനുകൂലമായി ഖനന ചട്ടങ്ങളിൽ സംസ്ഥാന സര്‍ക്കാരിന്‍റെ ഭേദഗതി .വീടുകളുമായുള്ള ക്വാറികളുടെ ദൂരപരിധി അൻപതു മീറ്ററായി കുറച്ചു . പെര്‍മിറ്റ് കാലാവധി മൂന്നു വര്‍ഷത്തിൽ നിന്ന് അഞ്ചു വര്‍ഷമായി ഉയര്‍ത്തി

വീടുകള്‍, റോഡ് , നദി, തോട് എന്നിവയിൽ നിന്നുള്ള ദൂരപരിധി മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് ഉയര്‍ത്തിയിരുന്നു. ഇവയ്ക്ക് നൂറ് മീറ്റര്‍ അകലെയായിരിക്കണം പാറമട എന്ന നിഷ്കര്‍ഷിച്ചാണ് മൈനര്‍ മിനറൽ കണ്‍സഷന്‍ ചട്ടങ്ങളിൽ അന്ന് ഭേദഗതി വരുത്തിയത് . ഈ ഭേദഗതി മന്ത്രിസഭ വേണ്ടെന്നു വച്ചു .ദൂരപരിധി അന്‍പതു മീറ്ററാക്കി കുറച്ചു . 

ദൂരപരിധി ഉയര്‍ത്തിയതോടെ രണ്ടായിരത്തോളം ചെറുകിട ക്വാറികള്‍ പൂട്ടിപ്പോവുകയും നിര്‍മാണ സാമഗ്രികളുടെ വില കൂടുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് മാറ്റം . കേന്ദ്ര ചട്ടങ്ങളിലും ദൂരപരിധി അന്‍പതു മീറ്ററാക്കി നിജപ്പെടുത്തിയിട്ടുണ്ടെന്നും വ്യവസായമന്ത്രിയുടെ ഒാഫിസ് വിശദീകരിച്ചു .

കെട്ടിട നിര്‍മാണത്തിനായി മണ്ണ് നീക്കം ചെയ്ത ശേഷം ഒരു വര്‍ഷത്തിനകം അടിസ്ഥാനമെങ്കിലും കെട്ടിയില്ലെങ്കിൽ അനനധികൃത ഖനനമായി കണക്കാക്കുമെന്ന് വകുപ്പ് വ്യക്തമാക്കി . ചൈന ക്ലേ ,സിലിക്കാ സാന്‍ഡ് ,ലാറ്ററ്റൈറ്റ് എന്നിവയെ മൈനര്‍ മിനറലാക്കാനും തീരുമാനിച്ചു .