സത്യം പുറത്തു കൊണ്ടു വരാനും 'മിസ്റ്റര്‍ 56' ന് നേരെ നിൽക്കാനും ധൈര്യമുള്ള മാധ്യമപ്രവര്‍ത്തകരെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

ദില്ലി: റഫാൽ അഴിമതി റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ ഉന്നത നേതാവിന്‍റെ അനുയായികള്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സത്യം പുറത്തു കൊണ്ടു വരാനും 'മിസ്റ്റര്‍ 56' ന് നേരെ നിൽക്കാനും ധൈര്യമുള്ള മാധ്യമപ്രവര്‍ത്തകരെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും രാഹുൽ പറഞ്ഞു. തന്‍റെ ട്വിറ്റര്‍ അകൗണ്ടിലൂടെയാണ് രാഹുല്‍ ആരോപണം ഉന്നയിച്ചത്.

Scroll to load tweet…

ഫ്രാൻസുമായുള്ള വിവാദ റഫാല്‍ ഇടപാടിന്‍റെ രേഖകൾ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. റഫാല്‍ ഇടപാടിന് 10 ദിവസം മുന്‍പാണ് റിലയൻസ് പ്രതിരോധ കമ്പനി രൂപീകരിച്ചത്. ഇതിനായി പ്രതിരോധമന്ത്രാലയത്തിന്‍റെ അനുമതിയും ഓഡിറ്റും വേണമെന്നത് പാലിച്ചിട്ടില്ല. റഫാല്‍ തകരാറിനൊപ്പം ഒരു ലക്ഷം കോടിയുടെ അധിക ഇടപാടിന് കൂടി റിലയൻസിന് കരാർ നൽകിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു. റഫാല്‍ പോര്‍ വിമാന ഇടപാടില്‍ ഓരോ വിമാനത്തിലും 59 കോടി രൂപ ലാഭിച്ചതിന്‍റെ രേഖകള്‍ മോദി സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു.

യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് റഫാല്‍ വിമാനങ്ങള്‍ക്കായി നടത്തിയ വിലപേശലിനേക്കാള്‍ കുറഞ്ഞ തുകയ്ക്കാണ് വിമാനം സ്വന്തമാക്കിയതെന്നാണ് പ്രതിരോധ മന്ത്രാലയവും വ്യോമസേനയും വ്യക്തമാക്കിയത്. വിമാനത്തില്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍, പരിപാലനം, അറ്റകുറ്റപ്പണികള്‍, സ്റ്റിമുലേറ്ററുകള്‍ എന്നിവയെല്ലാം കണക്കാക്കിയാല്‍ ഒരു വിമാനത്തിന്‍റെ ചെലവ് 1646 കോടി രൂപയാണ്. അതേസമയം യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് 1705 കോടി രൂപയാണ് ചെലവാക്കിയതെന്നായിരുന്നു കണക്കുകള്‍ വ്യക്തമാക്കിയത്.