കാലിക്കറ്റ് സർവകലാശാലയിൽ റാഗിംഗ്; പരാതി ഒതുക്കിത്തീർക്കാൻ ഉന്നത ഇടപെടലെന്ന് ആരോപണം
- ഒമ്പത് തവണ റിപ്പോർട്ട് ആവശ്യപ്പെട്ട യുജിസിക്ക്, റിപ്പോർട്ട് തയ്യാറാക്കുകയാണെന്ന് വിസിയുടെ മറുപടി
കാലിക്കറ്റ്: കാലിക്കറ്റ് സർവകലാശാലയിൽ റാഗിംഗ് പരാതി ഒതുക്കിത്തീർക്കാൻ ഉന്നത ഇടപെടലെന്ന് ആരോപണം. റാഗിങ്ങിനെ കുറിച്ച് വൈസ് ചാൻസലർക്കും യുജിസിക്കും പരാതി നൽകി എട്ടുമാസം കഴിഞ്ഞിട്ടും നടപടിയില്ലെന്ന് ആക്രമണത്തിന് ഇരയായ വിദ്യാർത്ഥികൾ പറയുന്നു. എന്നാൽ സംഭവം അന്വേഷിക്കുകയാണെന്നാണ് വൈസ് ചാൻസലറുടെ മറുപടി.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്കൽ എജ്യുക്കേഷൻ ഡിപാർട്മെന്‍റെലെ നാല് ബിരുദ വിദ്യാർത്ഥികളാണ്, കഴിഞ്ഞ വർഷം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ റാഗിംഗിന് ഇരയായത്. തൊട്ടടുത്ത ദിവസം തന്നെ വകുപ്പ് മേധാവിക്ക് പരാതി നൽകി. റാഗിംഗ് നടന്നാൽ ഇരുപത്തി നാല് മണിക്കൂറിനകം സ്ഥാപന മേധാവി പൊലീസിനെ വിവരമറിയിക്കണം. എന്നാൽ കായിക വിഭാഗം ഡയറക്ടർ ഡോക്ടർ സക്കീർ ഹുസൈൻ ഇത് ചെയ്തില്ല. നടപടി ഉണ്ടാകാത്തതിനെ തുടർന്ന് വിദ്യാർത്ഥികള്‍ ആന്‍റി റാഗിംഗ് സെല്ലിനെ സമീപിച്ചു. എന്നാൽ പരാതി അന്വേഷിക്കാനാകില്ലെന്ന് ഡയറക്ടർ വൈസ് ചാൻസലറെ രേഖാമൂലം അറിയിച്ചു.
തുടർന്ന് വിദ്യാർത്ഥികൾ യുജിസിയെ സമീപിച്ചു. യുജിസിക്ക് നൽകിയ മറുപടിയിൽ ക്യാംപസിൽ റാഗിംഗിനെതിരെ പൊതുവെ സ്വീകരിച്ച നടപടികളെ കുറിച്ച് വിശദീകരിച്ച വിസി, വിദ്യാർത്ഥികളുടെ പരാതിയിൽ മൗനം പാലിച്ചു. മറുപടി പൂർണമല്ലെന്ന് കാട്ടി, യുജിസി വിസിയുടെ റിപ്പോർട്ട് തള്ളി. ഇതുവരെ 9 തവണയാണ് യുജിസി വിസിയോട് വിശദീകരണം തേടിയത്. എന്നാൽ 9 തവണയും പരാതി അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കുകയാണെന്നാണ് വൈസ് ചാൻസലറുടെ മറുപടി.