മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്: രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
ഫേസ് ബുക്ക് പോസ്റ്റിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നടക്കമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295 എ വകുപ്പ് പ്രകാരമാണ് രഹ്നാ ഫാത്തിമക്കെതിരെ കേസ്സെടുത്തിരിക്കുന്നത്.
പത്തനംതിട്ട: ഫേസ്ബുക്ക് പോസ്റ്റിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന രഹ്നാ ഫാത്തിമയുടെ ജാമ്യാപേക്ഷയിൽ പത്തനംതിട്ട ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. രഹ്ന ഫാത്തിമയെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ജയിലിൽ എത്തി രഹ്നയെ ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകിയിരുന്നു. ഇതിനെ തുടർന്ന് പൊലീസ് സംഘം കൊട്ടാരക്കര ജയിലിലെത്തി രഹ്നയെ ചോദ്യം ചെയ്തു.
ഫേസ് ബുക്ക് പോസ്റ്റിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നടക്കമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295 എ വകുപ്പ് പ്രകാരമാണ് രഹ്നാ ഫാത്തിമക്കെതിരെ കേസ്സെടുത്തിരിക്കുന്നത്. അറസ്റ്റിന് പിന്നാലെ ബിഎസ്എൻഎൽ ജീവനക്കാരിയായ രഹ്നയെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു. ബിഎസ്എൻഎല്ലിന്റെ പാലാരിവട്ടം ഓഫീസിൽ ടെലികോം ടെക്നീഷ്യൻ ആയി ജോലി ചെയ്യുകയായിരുന്നു രഹ്ന.
കഴിഞ്ഞ ദിവസം പത്തനംതിട്ട പൊലീസാണ് രഹ്നയെ കൊച്ചിയിലെത്തി അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ രഹ്ന ഫാത്തിമ ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെ ബിജെപി കഴിഞ്ഞ മാസം 20 ന് പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് പത്തനംതിട്ട ടൗൺ സി ഐയുടെ നേതൃത്വത്തിലുള്ള സംഘം രഹ്നയെ അറസ്റ്റ് ചെയ്തത്. ഫേസ്‍ബുക്ക് പോസ്റ്റിലൂടെ മതസ്പർദ്ധ ഉണ്ടാക്കിയെന്ന കേസിൽ കഴിഞ്ഞ 27 നായിരുന്നു രഹ്ന ഫാത്തിമ റിമാൻഡിലായത്.