വിക്കറ്റ് കീപ്പറുടെ നേരെ നോക്കി ബാറ്റ് ചെയ്യുന്നയാളാണ് നരേന്ദ്രമോദിയെന്ന് പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എവിടെ നിന്നാണ് പന്ത് വരുന്നതെന്ന് അദ്ദേഹത്തിന് അറിയുന്നില്ലെന്നും ഒരു റണ്‍ പോലും നേടാന്‍ കഴിയുന്നില്ലെന്നും കര്‍ണാടകത്തിലെ സിദ്ധന്നൂരിലെ റാലിയില്‍ രാഹുല്‍ പറഞ്ഞു.

സര്‍ക്കാരി‍ന്‍റെ കാലാവധി കഴിയാറായെന്ന് തിരിച്ചറിഞ്ഞ് ഇനിയെങ്കിലും കഴിഞ്ഞ നാല് വര്‍ഷത്തെ ഭരണനേട്ടങ്ങളെക്കുറിച്ച് പറയാന്‍ നരേന്ദ്രമോദി തയ്യാറാകണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. സംസ്ഥാന പര്യടനത്തിന്റെ രണ്ടാം ദിനം ഗംഗാവതിയില്‍ ബസില്‍ സഞ്ചരിച്ച് റോഡ് ഷോ നടത്തിയ രാഹുല്‍ റായ്ച്ചൂരില്‍ കര്‍ഷക സംഘടനാ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി. കനകഗിരിയിലെ ലക്ഷ്മി ദേവി ക്ഷേത്രവും അദ്ദേഹം സന്ദര്‍ശിച്ചു.