പൊലീസ് സ്റ്റേഷനില്‍ നിന്ന് കെ പി ശശികലയ്ക്കൊപ്പം സെല്‍ഫി; രാഹുല്‍ ഈശ്വര്‍ വീണ്ടും വിവാദത്തില്‍
നടപടി നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ചതിന് അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയ്ക്കൊപ്പം പൊലീസ് സ്റ്റേഷനില്‍ നിന്ന് സെല്‍ഫിയെടുത്ത് അയ്യപ്പ ധര്‍മ്മസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍.
റാന്നി: നടപടി നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ചതിന് അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയ്ക്കൊപ്പം പൊലീസ് സ്റ്റേഷനില്‍ നിന്ന് സെല്‍ഫിയെടുത്ത് അയ്യപ്പ ധര്‍മ്മസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. പൊലീസ് നടപടിയിലെ വിയോജിപ്പ് വ്യക്തമാക്കിയാണ് രാഹുല്‍ സെല്‍ഫി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
ശശികല ടീച്ചറിനെ കണ്ടു. സര്‍ക്കിളിനെ കണ്ട് നടപടിയിലെ അതൃപ്തി അറിയിച്ചുവെന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. രാവിലെ നിലയ്ക്കൽ പൊലീസ് സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങിയ രാഹുല്‍ ഈശ്വര്‍ റാന്നി പൊലീസ് സ്റ്റേഷനിലെത്തി കെ പി ശശികലയെ കണ്ടിരുന്നു. തുലാമാസ പൂജക്കായി നട തുറന്നപ്പോൾ തീർത്ഥാടകരെ തടഞ്ഞതിന് രാഹുൽ ഈശ്വർ അറസ്റ്റിലായിരുന്നു.
പിന്നീട് ജാമ്യം കിട്ടിയെങ്കിലും, ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ സന്നിധാനത്ത് രക്തം വീഴ്ത്തി അശുദ്ധിയുണ്ടാക്കാൻ ചിലർ തയ്യാറായി നിന്നിരുന്നു എന്ന വെളിപ്പെടുത്തലിനെ തുടർന്ന് രാഹുൽ വീണ്ടും അറസ്റ്റിലായി. ഈ സാഹചര്യത്തിലാണ് സന്നിധാനത്തേക്ക് പോയാൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചത്. ഇതോടെയായിരുന്നു പൊലീസ് സ്റ്റേഷനിൽ ഒപ്പിട്ട ശേഷം രാഹുൽ മടങ്ങിയത്.